യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്. കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും, ഡിജിറ്റല്‍ തെളിവുകളുമാണ് ക്രൈംബ്രാഞ്ച് ഇതിനകം ശേഖരിച്ചത്. അതേ സമയം ‚തിരുവനന്തപുരം , പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര, പാലോട്, പത്തനംതിട്ടയിൽ അടൂർ, പാലക്കാട് മണ്ണാർക്കാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. യൂത്ത്‌കോൺഗ്രസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.
കുറ്റകൃത്യം നടന്നുവെന്ന് തെളിയിക്കുന്ന നിർണായക തെളിവുകൾ ഇതിനകം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. കൂടുതൽ തെളിവുകൾ കണ്ടെത്തി പ്രതികളിലേക്ക് എത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.അടൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റിനോ പി രാജന്റെ കിളിവയലിലെ വീട്ടിലും കോൺഗ്രസ് നേതാവ് അംജത്ത് അടൂരിന്റെ ഏഴംകുളത്തെ വീട്ടിലുമായിരുന്നു റെയ്ഡ്. മൊബൈൽ ആപും ഫോട്ടോഷോപ്പും ഉപയോഗിച്ചാണ് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം നടത്തിയത്.
ഓരോ പ്രദേശത്തെയും ചില നേതാക്കളുടെ താൽപര്യപ്രകാരമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ മാതൃകയിലുള്ള കാർഡുകളുടെ ഇ പതിപ്പ് നിർമിക്കാൻ ശ്രമം നടന്നത്. വ്യാജ കാർഡുപയോഗിച്ചുള്ള വോട്ടുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇവ നിരസിക്കപ്പെട്ടുവെന്നുമാണ് യൂത്ത്‌കോൺേഗ്രസ് നേതൃത്വം നൽകിയിരിക്കുന്ന മൊഴി. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ ശ്രമിക്കുന്നത് പോലും കുറ്റകരമാണെന്നിരിക്കെ ഈ വാദമുന്നയിച്ച് രക്ഷപെടാൻ യൂത്ത്‌കോൺഗ്രസ് നേതാക്കൾക്കാവില്ല.
English Summary:
Youth Congress organizational election; Crime branch collects evidence for using fake identification card