Site iconSite icon Janayugom Online

യുദ്ധം

ഒരിടത്ത് ഒരുകൂട്ടർ വിറച്ചു
മറ്റൊരിടത്ത് മറ്റൊരു കൂട്ടരും
ഇടയ്ക്ക് ജീവനുംകൊണ്ട്
ഓടുന്ന മനുഷ്യർ
ആ ഓട്ടംകണ്ടാൽ
അക്രമിയായൊരു കടന്നൽ
പിറകെയുണ്ടെന്നു തോന്നും
ദേശങ്ങൾക്കും കടലിനും മീതെ
സഞ്ചാരിക്കുന്ന കടന്നൽ
ഇരമ്പങ്ങൾ കേട്ട് ചിരിക്കുന്ന
ആയുധനിർമ്മാണശാലകളും
മതപഠനശാലകളുമുള്ള
നാട്ടിലാണ് ആഘോഷം
അവർ വേദനയുടെ
ശബ്ദത്തിൽ ആനന്ദം
കണ്ടെത്തുന്നവരാണ്
ദുഃഖത്തിരമാലകളുടെ
മുകളിൽ നൃത്തം ചെയ്യുന്നവർ
അതൊരു കലയാണ്
ഉടഞ്ഞ നഗരത്തിന്റെ
ചിത്രം വരയ്ക്കുന്ന കല
വഞ്ചനകളും
ഉദാത്തദു:ഖങ്ങളും
കവിതകളാകുന്ന കല
വർഗീയമുള്ളുകൾ
കുത്തിപ്പഴുപ്പിച്ച വ്രണങ്ങൾ
നോക്കി ആവേശത്തിമർപ്പിൽ
ശവംതീനി കഴുകന്മാർ
വിളക്കുമരങ്ങൾക്കിടം
കൊടുക്കുക്കാതെ ഉരുണ്ട
തീ ഗോളങ്ങൾ
ഭൂമി ഉയർത്തിയ മർമരം നോക്കി,
പക്ഷികൾ ഭൂമിയിൽ നിന്ന് പറന്നുപോകുന്നു
ലോകം നിശ്ചലതയ്ക്കു
വഴങ്ങാൻ തുടങ്ങുന്നു
കൊലപ്പറമ്പിൽ
മുഹമ്മദും മോശയും യേശുവും
ചേർന്നുനിൽക്കുന്നു
ആരോ പോരാടുന്ന
കുറ്റമേൽക്കൻ വിധിക്കപ്പെട്ട്
അവരുടെ നിരപരാധിത്വം
ആരു തെളിയിക്കും

Exit mobile version