Site icon Janayugom Online

ഷാർജ യുവകലാസാഹിതിയുടെ യുവകലാസന്ധ്യ അരങ്ങേറി

ഷാർജ യുവകലാസാഹിതി യുടെ പത്താമത് യുവകലാസന്ധ്യ — മധുനിലാമഴയിൽ ഷാർജയിൽ അരങ്ങേറി കേരള സംസ്ഥാന മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ യുവകലാസന്ധ്യയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അന്യന്റെ സ്വരം സംഗീതമായി കേൾക്കാൻ തയ്യാറുള്ള ഒരു സമൂഹ സൃഷ്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് യുവകലാസാഹിതിയെന്ന് സാംസ്ക്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

മഹത്തായ നിരവധി ദർശനങ്ങളുടെ വൈവിധ്യമായിരുന്നു ഭാരതീയ സംസ്കാരത്തിൻറെ കാതൽ. വിവിധതരം ആത്മീയ ചിന്തകൾ ഉണ്ടായ ഈ നാട്ടിൽ തന്നെയാണ് പരിണാമ സിദ്ധാന്തത്തിന്റെ പ്രാഗ് രൂപം കണാദൻ മുന്നോട്ടുവച്ചത്.
ഈ വൈരുദ്ധ്യങ്ങളെ പരസ്പരം അംഗീകരിക്കുവാനും വിമർശനാത്മകമായി സമീപിക്കുവാനും നമ്മുടെ പൂർവികർക്ക് കഴിഞ്ഞിരുന്നു. യുദ്ധത്തിൽ വധിച്ച ശേഷവും ശ്രീരാമൻ രാവണനോട് പുലർത്തുന്ന പ്രതിപക്ഷ ബഹുമാനം ആധുനിക ജനാധിപത്യത്തിൽ ഇന്ന് ഇന്ത്യ ഭരിക്കുന്ന ആളുകൾക്ക് അന്യവും അസ്വീകാര്യവും ആണ് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ യുവകലാസന്ധ്യ സ്വാഗതസംഘം ചെയർമാൻ പ്രദീഷ് ചിതറ അധ്യക്ഷനായിരുന്നു.

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഭാരവാഹികൾ ആയ അഡ്വ വൈ എ റഹീം, ടി വി നസീർ, ശ്രീനാഥ് കാടഞ്ചേരി, യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യു എ ഇ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ബിജു ശങ്കർ, സുബാഷ് ദാസ്, ഷാർജ യൂണിറ്റ് ഭാരവാഹികൾ ആയ പത്മകുമാർ, സ്മിനു സുരേന്ദ്രൻ, വനിത കലാസാഹിതി പ്രസിഡന്റ് മിനി സുഭാഷ് എന്നിവർ സാംസ്കാരിക സന്ധ്യയിൽ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സാംസ്കാരിക സമ്മേളനത്തെ തുടർന്ന് വനിതാകലാസാഹിതി ഷാർജയുടെ പ്രവർത്തകർ അവതരിപ്പിച്ച സംഘനൃത്തം, പികെ മേദിനി ഗായകസംഘം അവതരിപ്പിച്ച അടുത്തകാലത്ത് അന്തരിച്ച കലാകാരന്മാർക്കുള്ള ആദരഗാനമാല, സുപ്രസിദ്ധ മലയാള സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ, ഡോ. ബിനീത, ലീലാ ജോസഫ് ഡോ. ഹിതേഷ് കൃഷ്ണ തുടങ്ങിയവർ നേതൃത്വം കൊടുത്ത സംഗീത വിരുന്ന് എന്നീ ആകർഷകമായ കലാപരിപാടികൾ അരങ്ങേറി.

യുവകലാസന്ധ്യ 2023 ന്റെ സ്വാഗത സംഘം ജനറൽ കൺവീനർ ജിബി ബേബി സ്വാഗതവും യുവകലാസാഹിതി ഷാർജയുടെ സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം നന്ദിയും രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Yuvakalasahithy
You may also like this video

Exit mobile version