Site iconSite icon Janayugom Online

ആയുധം നല്‍കണമെന്ന ആവശ്യവുമായി സെലന്‍സ്‍കി

റഷ്യന്‍ പ്രതിരോധത്തിനായി പാശ്ചാത്യ രാജ്യങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി. ആയുധ ശേഖരത്തിലെ ഒരു ഭാഗം നല്‍കണമെന്നാണ് സെലന്‍സ്‍കിയുടെ ആവശ്യം. സഹായം നല്‍കാത്തതിനു കാരണം റഷ്യയോടുള്ള ഭയമാണോ എന്ന ചോദ്യവും സെലന്‍സ്‍കി ഉന്നയിച്ചു. നിരവധി രാജ്യങ്ങൾ കവചിത, വിമാനവേധ മിസൈലുകളും ചെറു ആയുധങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ടാങ്കുകളും കപ്പല്‍ വേധ സംവിധാനങ്ങളുമാണ് വേണ്ടതെന്നും സെലന്‍സ്‍കി പറഞ്ഞു.
നാറ്റോയുടെ ഒരു ശതമാനം വിമാനങ്ങളും ടാങ്കുകളും മാത്രമേ ആവശ്യമുള്ളൂവെന്നും യൂറോ­പ്പിന്റെ മുഴുവന്‍ സുരക്ഷിതത്വത്തിനു വേണ്ടിയാണ് ആയുധങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്‍ന്റെ പരാജയം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റത്തിനുള്ള വഴിതുറക്കുമെന്ന മുന്നറിയിപ്പും സെലന്‍സ്‍കി ആവര്‍ത്തിച്ചു. റഷ്യൻ നിർമ്മിത യുദ്ധവിമാനങ്ങൾ ഉക്രെയ്‍ന് കെെമാറുന്നതുമായി സംബന്ധിച്ച് സെലൻസ്‌കി പോളണ്ട് പ്രസിഡന്റ് ആന്ദ്രെയ് ഡുഡയുമായി ചര്‍ച്ച നടത്തിയിരുന്നു. വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പോളണ്ടും അമേരിക്കയും സന്നദ്ധത അറിയിച്ചതായി സെലൻസ്‍കി പറഞ്ഞു. ഈ മാസമാദ്യം, ഉക്രെയ്‌ന്‍ വ്യോമസേനയ്ക്കുള്ള സഹായമായി ജർമ്മനിയിലെ യുഎസ് താവളത്തിലേക്ക് മിഗ്-29 യുദ്ധവിമാനങ്ങൾ കൈമാറാനുള്ള പോളണ്ടിന്റെ വാഗ്‍ദാനം യുഎസ് നിരസിച്ചിരുന്നു.

Eng­lish Summary:zelensky with the demand for a weapon
You may also like this video

Exit mobile version