Site icon Janayugom Online

സിംബാവെ ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യം

ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യം സിംബാവെയാണെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക (എച്ച്എഎംഐ)യിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് ഇക്കണോമിക്സ് പ്രൊഫസറാണ് സ്റ്റീവ് ഹാങ്കെ. ഉക്രെയ്ൻ, സിറിയ, സുഡാൻ തുടങ്ങിയ യുദ്ധത്തിൽ തകർന്ന രാഷ്ട്രങ്ങളെ മറികടന്നാണ് ആഫ്രിക്കൻ രാജ്യം ദുരിത പട്ടികയിൽ ഒന്നാമതെത്തിയത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം മൊത്തം 157 രാജ്യങ്ങളെയാണ് റാങ്കിങ്ങിനായി വിശകലനം ചെയ്തത്. 

പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന വായ്പാ നിരക്കുകൾ, ജിഡിപി വളർച്ചയിലെ കുറവ് എന്നിവയാണ് സിംബാവെയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. രാജ്യത്തെ ഭരണകക്ഷിയായ സനു പിഎഫ് പാർട്ടിയും നയങ്ങളുമാണ് ദുരിതത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

സിംബാവെ, വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, ഉക്രെയ്ൻ, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 15 രാജ്യങ്ങൾ.
അതേസമയം, സ്വിറ്റ്‌സർലൻഡാണ് സ്കോര്‍ ഏറ്റവും കുറഞ്ഞ രാജ്യം. ഏറ്റവും സന്തുഷ്ടരായ രണ്ടാമത്തെ രാജ്യം കുവെെത്താണ്. അയർലൻഡ്, ജപ്പാൻ, മലേഷ്യ, തായ്‌വാൻ, നൈജർ, തായ്‌ലൻഡ്, ടോഗോ, മാൾട്ട എന്നിവയാണ് തൊട്ടു പിന്നിൽ. 134-ാം സ്ഥാനമാണ് അമേരിക്കയ്ക്കുള്ളത്. പട്ടികയിൽ 103-ാം സ്ഥാനത്താണ് ഇന്ത്യ. സൂചിക പ്രകാരം തൊഴിലില്ലായ്മയാണ് അമേരിക്കയിലേയും ഇന്ത്യയിലേയും ദുരിതത്തിന് കാരണമായ ഘടകം. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം തുടർച്ചയായി ആറ് വർഷമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഫിൻലൻഡ് ദുരിത സൂചികയിൽ 109-ാം സ്ഥാനത്താണ്.

Eng­lish Summary;Zimbabwe is the most mis­er­able coun­try in the world

You may also like this video

Exit mobile version