Site icon Janayugom Online

ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും ചരിത്രസ്മരണ ഉയര്‍ത്തി നിന്നിരുന്ന പീരുമേട് റോഡിന്റെ ശിലാ സ്തൂപത്തിന് പുനര്‍ജനി

ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും യാതൊരുവിധ തര്‍ക്കത്തിനും ഇടനല്‍കാതെ ചരിത്രസ്മാരകമായി തല ഉയര്‍ത്തിനില്‍ക്കുന്ന ഈ രാറ്റുപേട്ട- പീരുമേട് റോഡിന്റെ ഉല്‍ഘാടന ശിലാഫലകത്തിത് പുനര്‍ജനി. ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയായി മാറിയ വാഗമണ്‍ റോഡിലാണ് ശിലാസ്തൂപം. പഴയ തലമുറക്ക് കോട്ടയത്തുനിന്നും ഈരാറ്റുപേട്ട വഴി പീരുമേടിന് എളുപ്പ മാര്‍ഗ്ഗം എത്തുന്നതിനായി രാജ ഭരണം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള 16 കിലോമീറ്ററില്‍ കണ്ണെത്താദൂരത്ത് ചെങ്കുത്തായി നില്‍ക്കുന്ന കരിമ്പാറകള്‍ ’ കൈ തമര്‍ ’ കൊണ്ട് പൊട്ടിച്ചുനീക്കിയാണ് റോഡുണ്ടാക്കിയത്. ഒന്നര പതിറ്റാണ്ട് കൊണ്ടാണ് ഈ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പിന്നീട് ജനകീയ ഭരണം നിലവില്‍ വന്നതിന് ശേഷം അന്നെത്തെ പട്ടം താണുപിള്ള മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഡി.ദാമോദരന്‍ പോറ്റി തീക്കോയി തൊങ്കലിലെത്തി റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടിനായി റോഡ് സമര്‍പ്പിച്ചതിന്റെ തെളിവായി സ്ഥാപിച്ചതാണ് ശിലാസ്തൂപം. 61 വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ഇന്നും ചരിത്രത്തിന് മൂക സാക്ഷിയായി തലനാട് ജംക്ഷനില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന ശിലാ സ്തൂപം പിന്‍ തലമുറക്ക് ചരിത്രസ്മാരകമാക്കിത്തീര്‍ക്കുന്നതിനായി പുനര്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് അധികൃതര്‍. ശിലാഫലകത്തിന് ചുറ്റോടു ചുറ്റും സ്റ്റീല്‍ പട്ടകള്‍ കൊണ്ട് വേലി നിര്‍മ്മിച്ചു. തറകളില്‍ മാര്‍ബിള്‍ വിരിച്ച് പെയിന്റിംഗ് പണികള്‍ തീര്‍ത്തു കഴിഞ്ഞു തീക്കോയി ഗ്രാമപഞ്ചായത്ത് പണി പൂര്‍ത്തീകരിച്ചതോടെ ശിലാ സ്തൂപം വേറിട്ട കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

Exit mobile version