കേരള കേന്ദ്ര സർവകലാശാലയിലെ നിയമനങ്ങളിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അഴിമതി നടത്തിയെന്ന് ജില്ലാ നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേന്ദ്ര സർവകലാശാലയിൽ നിയമനം നൽകുന്നതിന് ഒരാളിൽ നിന്ന് അഞ്ചുലക്ഷം രൂപയാണ് ജില്ലയിലെ നേതാക്കൾ വഴി കൈക്കൂലി വാങ്ങിയതെന്ന് ബിജെപി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച പി രമേശന്‍ ആരോപിച്ചു. എന്നാൽ ഇയാൾക്ക് ജോലി നൽകാനായില്ലെന്ന് മാത്രമല്ല പണം തിരിച്ചു നൽകിയില്ലെന്നും ഇവര്‍ പറഞ്ഞു. പണം നൽകിയിട്ടും നിയമനം ലഭിക്കാത്തവർ ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി പ്രശ്നവുമായി ബന്ധപ്പെട്ട് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം സുരേഷ് കുമാർ ഷെട്ടി, മുൻ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ എന്നിവർക്കെതിരെ സംസ്ഥാന പ്രസിഡന്റ് നടപടിയെടുക്കാത്തത് ഇവരുടെ ബ്ലാക്ക്‌മെയിൽ ഭയന്നാണെന്ന് വിമതനേതാക്കൾ ആരോപിച്ചു. ഇവർക്കെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെടുക്കാത്ത കാലത്തോളം എതിർപ്പുമായി മുന്നോട്ട് പോകും. ലക്ഷ്യം നേടാൻ ഏതറ്റം വരേയും പോകാൻ മടിക്കില്ല. ജില്ലയിലെത്തുന്ന സംസ്ഥാന നേതാക്കളെ തടയുമെന്നും ഇവർ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയ പ്രവർത്തകർ ഉന്നയിച്ച വിഷയങ്ങളിൽ പലതും പരിഹരിക്കാത്തത് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രശ്നപരിഹാരമുണ്ടാകുന്നില്ലെന്നതോടൊപ്പം സോഷ്യൽമീഡിയ വഴിയുള്ള ഏറ്റുമുട്ടലും രൂക്ഷമായിട്ടുണ്ട്.
English Summary: Central University Appointment: BJP state president accused of corruption by district leaders
You may like this video also