Site iconSite icon Janayugom Online

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ: ഹൈക്കോടതി റിപ്പോർട്ട് തേടി

ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നുവെന്ന പരാതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. സംസ്ഥാന പൊലീസ് മേധാവിയോടാണ് ജസ്റ്റിസ് വിജു എബ്രാഹാം റിപ്പോർട്ട് തേടിയത്. അക്കൗണ്ടുകൾ മരവിപ്പിച്ച ആറ് പേർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ജനങ്ങൾ എങ്ങനെ ജീവിക്കുമെന്നും കോടതി ആരാഞ്ഞു. 

ബാങ്ക് അക്കൗണ്ടുകൾ പരാതിയുടെ പേരിൽ പൊലീസ് നിർദേശം ചൂണ്ടികാട്ടി സംസ്ഥാനത്തുടനീളം മരവിപ്പിച്ചതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. അക്കൗണ്ട് മരവിപ്പിക്കണമെങ്കിൽ കുറ്റക്യത്യവുമായി അക്കൗണ്ട് ഉടമയ്ക്ക് നേരിട്ട് ബന്ധം വേണം. മുൻകൂട്ടി നോട്ടീസ് നൽകണം, അന്വേഷണം നടക്കണം എന്നതടക്കമുള്ള നിയമപരമായ കാര്യങ്ങൾ പാലിച്ചല്ല അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. 

അതിനിടെ യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേരളാ പൊലീസ് രംഗത്തെത്തി. പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകളോട് സാധാരണ നിർദേശിക്കാറുള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം. 

എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കുന്നു എന്ന് സംശയമുണ്ടായാൽ തന്നെ അന്വേഷണ ഏജൻസികൾക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള അധികാരമുണ്ട്. ഈ നിയമസാധ്യത മുൻനിർത്തിയാണ് നിലവിൽ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. രാജ്യത്തെ ക്രിമിനൽ നടപടിക്രമം 102-ാം വകുപ്പ് പ്രകാരം ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നിർദേശം നൽകാനുള്ള അധികാരം അന്വേഷണ ഏജൻസികൾക്കും പൊലീസിനുമുണ്ട്. 

Eng­lish Summary;Freezing of bank accounts: HC seeks report

You may also like this video

Exit mobile version