Site icon Janayugom Online

ദളിത് കര്‍ഷകന്റെ പേരില്‍ ബിജെപിക്ക് 10 കോടിയുടെ ഇലക്ടറല്‍ ബോണ്ട്

വിവാദ ഇലക്ടറല്‍ ബോണ്ട് കേസില്‍ ഗുജറാത്തിലെ ദളിത് കര്‍ഷകന്റെ പേരില്‍ ബിജെപിയും സ്വകാര്യ കമ്പനിയും ചേര്‍ന്ന് 10 കോടി തിരിമറി നടത്തി. വഞ്ചന നടത്തി തന്റെ പേരില്‍ ബോണ്ട് വാങ്ങി ബിജെപിയെ സഹായിച്ച കമ്പനിക്കെതിരെയും പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെയും പരാതിയുമായി കര്‍ഷകന്‍ രംഗത്ത് വന്നു. 41 വയസുള്ള ഹരേഷ് സാവകര്‍ എന്ന ദളിത് കര്‍ഷകനെ മറയാക്കിയാണ് അഡാനി ഗ്രൂപ്പിന്റെ ഉപകമ്പനിയായ വെല്‍സ്പണ്‍ കമ്പനി 10 കോടിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയത്. കച്ച് ജില്ലയിലെ അഞ്ജാര്‍ മേഖലയില്‍ താമസിക്കുന്ന തന്നെ ബിജെപി പ്രാദേശിക നേതാവായ ഹേമന്ത് രജനീകാന്ത ഷായും കമ്പനി ജനറല്‍ മാനേജര്‍ മഹേന്ദ്ര സിങ് സോധയും സമീപിച്ചാണ് ബോണ്ട് വാങ്ങാന്‍ നിര്‍ബന്ധിച്ചത്.

43,000 ചതുരശ്ര മീറ്റര്‍ കൃഷി ഭൂമി പദ്ധതിക്കായി വെല്‍സ്പണ്‍ കമ്പനി ഏറ്റെടുത്തിരുന്നു. ഇതിന്റെ നഷ്ടപരിഹാരമായി നല്‍കിയ പണം നിക്ഷേപിക്കുന്ന വേളയില്‍ കമ്പനി മാനേജര്‍ സമീപിച്ച് തുക ഇലക്ടറല്‍ ബോണ്ടില്‍ നിക്ഷേപിച്ചാല്‍ പണം ഇരട്ടിയാകുമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്നാണ് കമ്പനി തന്റെ പേരില്‍ 10 കോടി രൂപ ബോണ്ട് വാങ്ങിയതെന്ന് ഹരേഷ് സവാകാര പറഞ്ഞു. അക്ഷരാഭ്യാസമില്ലത്ത തങ്ങള്‍ക്ക് ബോണ്ട് സംവിധാനത്തെക്കുറിച്ച് വിവരമില്ലായിരുന്നു. തട്ടിപ്പ് സംബന്ധിച്ച വിവരം വളരെ വൈകിയാണ് അറിയാന്‍ സാധിച്ചത്. ഭൂമിയുടെ ഉടമകളായ മകന്‍ ഉള്‍പ്പെട്ട ആറു പേരെയാണ് കമ്പനി കബളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 18ന് അഞ്ജാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും ഹരേഷ് പറഞ്ഞു. 

എസ്ബിഐ ബോണ്ട് വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചതോടെയാണ് ഇതു സംബന്ധിച്ച് വിവരം പുറത്തറിഞ്ഞത്. വെല്‍സ്പണ്‍ കമ്പനി ഡയറക്ടര്‍മാരായ വിശ്വനാഥന്‍ കെല്ലന്‍ഗോഡ്, സഞ്ജയ് ഗുപ്ത, ചിന്തന്‍ താക്കര്‍, പ്രവീണ്‍ ബന്‍സാലി എന്നിവരുടെ പേരുകളും ബിജെപി അഞ്ജാര്‍ മേഖല പ്രസിഡന്റ് ഹേമന്ത് രജനീകാന്ത ഷായുടെ പേരും ഹരേഷ് പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്പനികളില്‍ നിന്നും, ഭീഷണിപ്പെടുത്തിയും കോടിക്കണക്കിന് രൂപ ബിജെപി സ്വന്തം പോക്കറ്റില്‍ നിറച്ചുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ദളിത് കര്‍ഷകനെ മറയാക്കി 10 കോടി രൂപയുടെ ബോണ്ട് സംഘടിപ്പിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. 

Eng­lish Sum­ma­ry: 10 crore elec­toral bond for BJP in the name of Dalit farmer

You may also like this video

Exit mobile version