Site icon Janayugom Online

മന്ത്രവാദനിരോധനത്തിന്റെ മറവില്‍ എട്ട് വര്‍ഷത്തിനിടെ അസമില്‍ കൊ ല്ലപ്പെട്ടത് 107 ദളിത് സ്ത്രീകള്‍

assam

അസമില്‍ മന്ത്രവാദ നിരോധനത്തിന്റെ പേരില്‍ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ദളിത് വിഭാഗത്തിലുള്‍പ്പെടെ 107 സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മന്ത്രവാദത്തിനെതിരെ കര്‍ശന നിയമങ്ങളുള്ള സംസ്ഥാനമാണ് അസം. അതേസമയം ഇത്തരം കേസുകളില്‍ ശിക്ഷ ലഭിക്കുന്നത് കുറവാണെന്നും മന്ത്രവാദവേട്ടയുടെ മറവില്‍ ആദിവാസി വിഭാഗത്തിലുള്‍പ്പെടെ നിരവധി സ്ത്രീകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

അസം സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2011 നും 2019 നും ഇടയിൽ 107 പേർ മന്ത്രവാദ വേട്ടയിൽ സംസ്ഥാനത്തുടനീളം കൊല്ലപ്പെട്ടതായി ഔട്ട്‌ലുക്ക് റിപ്പോർട്ട് ചെയ്തു.അസം വിച്ച് ഹണ്ടിംഗ് (നിരോധനം, പ്രതിരോധം, സംരക്ഷണം) നിയമം 2018ൽ പാസാക്കി. അതേസമയം ഈ കേസുകളിലെ ശിക്ഷാ നിരക്ക് വളരെ കുറവാണെന്നും റിപ്പോർട്ട് പറയുന്നു.

വടക്കൻ അസമിലെ സോനിത്പൂർ ജില്ലയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഒരു ആദിവാസി യുവതിയെ ജീവനോടെ ചുട്ടുകൊന്നതായുള്ള റിപ്പോര്‍ട്ടാണ് ഇത്തരം സംഭവങ്ങളില്‍ ഏറ്റവും പുതിയത്. ആദിവാസി വിഭാഗത്തിൽപ്പെട്ട സംഗീത കപി എന്ന യുവതിയെയാണ് ആളുകള്‍ ജീവനോടെ കത്തിച്ചത്. ഇവര്‍ക്ക് ഭർത്താവും മൂന്ന് കുട്ടികളുമുണ്ട്. 

ഞായറാഴ്ച വൈകുന്നേരം അതേ ഗ്രാമത്തിൽ നിന്നുള്ള ഒരു സംഘം അക്രമികൾ സംഗീതയുടെ വീട് അടിച്ചുതകർത്തിരുന്നു. പാചകം ചെയ്യുന്നതിനിടെ അക്രമികൾ സംഗീതയെ തടസ്സപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി ഭർത്താവ് രാം കപി പറയുന്നു.

നിര്‍ത്താന്‍ അഭ്യർത്ഥിച്ചിട്ടും, അക്രമികൾ സംഗീതയ്ക്ക് നേരെ ക്രൂരമായ ആക്രമണം തുടർന്നുവെന്ന് ഭര്‍ത്താവ് രാം കപി പറഞ്ഞു. സംഗീതയെ രക്ഷിക്കാൻ ശ്രമിച്ച റാമിനും മർദനമേറ്റു. ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ ഗ്രാമത്തിലെ താമസക്കാരായ പ്രതികൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്.

ദുര്‍മന്ത്രവാദത്തിനെതിരെ കര്‍ശന നിയമങ്ങളാണ് സംസ്ഥാനത്തുള്ളത്. അതേസമയം ഇത്തരം ആരോപണങ്ങള്‍ നടത്തി സ്ത്രീകളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി. 

Eng­lish sum­ma­ry: 107 Dalit women were killed in Assam in eight years under the cov­er of witch­craft ban

You may also like this video

Exit mobile version