Site icon Janayugom Online

കോവിഡ് ആശുപത്രിയില്‍ തീപിടിച്ച് പതിനൊന്ന് പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സിവില്‍ ആശുപത്രിയിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 11 പേര്‍ വെന്തുമരിച്ചു. ആറുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി പുതുതായി നിര്‍മ്മിച്ച ഐസിയുവിലാണ് തീപിടിത്തമുണ്ടായതെന്ന് മന്ത്രി നവാബ് മാലിക് പറഞ്ഞു.
50 നും 85 നും ഇടയില്‍ പ്രായമുള്ള രോഗികളാണ് മരിച്ചതെന്ന് അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്ലെ അറിയിച്ചു. 20 പേര്‍ ചികിത്സയിലുണ്ടായിരുന്ന ഐസിയുവില്‍ 15 പേര്‍ ഓക്സിജന്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഐസിയുവില്‍ നിന്നും രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും ഓക്സിജന്‍ സഹായം നിലച്ചതും മരണങ്ങള്‍ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ഐസിയുവില്‍ നിന്നും തൊട്ടടുത്ത വാര്‍ഡിലേക്കും തീപടര്‍ന്നു. കറുത്ത പുക ഉയരുന്നതിന്റെയും രോഗികളെ രക്ഷപെടുത്താന്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ശ്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് അ​ഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: 11 de-ad after fire broke out at covid hospital

Exit mobile version