Site icon Janayugom Online

13‑കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; സഹോദരി ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേർ പിടിയിൽ.

ലഖിംപുർ ഖേരിയിലെ 13 വയസ്സുകാരിയെയാണ് ചൊവ്വാഴ്ച രാവിലെ കരിമ്പിൻതോട്ടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂത്ത സഹോദരി ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സഹോദരിയുടെ ഒത്താശയോടെയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

പെൺകുട്ടിയെ വീട്ടിൽനിന്ന് കൊണ്ടുപോയത് സഹോദരിയാണെന്നും ഇവരുടെ സാന്നിധ്യത്തിലാണ് ബലാത്സംഗവും കൊലപാതകവും നടന്നതെന്നും പൊലീസ് പറഞ്ഞു. സഹോദരിക്ക് പുറമേ, രഞ്ജിത് ചൗഹാൻ, അമർ സിങ്, അങ്കിത്, സന്ദീപ് ചൗഹാൻ, ദീപു ചൗഹാൻ, അർജുൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം 18–19 വയസ്സുള്ളവരാണ്.

പെൺകുട്ടിയും സഹോദരിയും തമ്മിലുണ്ടായിരുന്ന വഴക്കാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

സഹോദരിക്ക് നാല് യുവാക്കളുമായുള്ള ബന്ധം 13‑കാരി മനസിലാക്കിയിരുന്നു. അതിരുവിട്ട സൗഹൃദത്തെ എതിർത്ത 13‑കാരി ഇതേച്ചൊല്ലി സഹോദരിയുമായി വഴക്കിടുന്നതും പതിവായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയെ ഇല്ലാതാക്കാൻ സഹോദരി തീരുമാനമെടുത്തത്.

ചൊവ്വാഴ്ച രാവിലെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനെന്ന് പറഞ്ഞാണ് 13‑കാരിയെ സഹോദരി കരിമ്പിൻതോട്ടത്തിലേക്ക് കൊണ്ടുപോയത്.

ഇവിടെവെച്ച് രഞ്ജിത് ചൗഹാൻ, അമർസിങ്, അങ്കിത്, സന്ദീപ് ചൗഹാൻ എന്നിവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.

നാലുപ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുമ്പോൾ സഹോദരിയും മറ്റുരണ്ടുപേരും ഇവർക്ക് കാവൽ നിൽക്കുകയായിരുന്നു.

പെൺകുട്ടി കൊല്ലപ്പെട്ടതോടെ ഇവർ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാരാണ് പെൺകുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതെന്നും കേസിൽ അറസ്റ്റിലായ പ്രതികളെല്ലാം കുറ്റംസമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.

Eng­lish summary;13-year-old girl gang-raped and killed; Sev­en peo­ple, includ­ing his sis­ter, were arrested

You may also like this video;

Exit mobile version