കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന ഹൈക്കോടതിയെ സമീപിച്ചു. പ്രതിസ്ഥാനത്തുള്ള പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ആണ് ഹർജിയിൽ പറയുന്നത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഹർജി മെയ് 27 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
ഗോകുൽ ജീവനൊടുക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഗോകുലിനേയും ഒപ്പം പെൺസുഹൃത്തിനേയും കാണാതെയാവുന്നത്. ഇതേ തുടർന്ന് അന്വേഷണത്തിനിടെ മാർച്ച് 31 ന് വൈകിട്ടോടെ ഇരുവരെയും പൊലീസ് കണ്ടെത്തി. തുടർന്ന് ഇവരെ കൽപ്പറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിടുകയും ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തുകയുമായിരുന്നു. അതിനിടെ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് പൊലീസുകാർ പരിശോധിച്ചപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

