Site icon Janayugom Online

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ 17കാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു: കൈകാലുകള്‍ നഷ്ടപ്പെട്ട് പെണ്‍കുട്ടി

ra pe

ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമം ചെറുത്തതിന് പെണ്‍കുട്ടിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ബറെയ്ലിലിയാണ് സംഭവം. സംഭവത്തില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 

ചൊവ്വാഴ്ച ബറേലി സിറ്റിയിലെ സിബി ഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്ന് പൊലീസുകാരെ ജോലിയില്‍ വീഴ്ചവരുത്തിയതില്‍ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ പെണ്‍കുട്ടി കോച്ചിംഗ് സെന്ററിൽ നിന്ന് മടങ്ങുന്ന വഴിക്ക് അവരുടെ ഗ്രാമത്തിലെ വിജയ് മൗര്യ പെണ്‍കുട്ടിയെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തതായി പെൺകുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. 

പരാതിയുടെ അടിസ്ഥാനത്തിൽ മൗര്യയ്‌ക്കെതിരെ 307 (കൊലപാതകശ്രമം), 342 (ബലമായി തടഞ്ഞുനിർത്തൽ), 504 (മനപ്പൂർവ്വം അപമാനിക്കൽ), 354 ഡി (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), 326 (ഗുരുതരമായി വേദനിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഐപിസിയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.

പിന്തുടരുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പെണ്‍കുട്ടിയെ അക്രമി ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടതെന്നും ഇതിനുപിന്നാലെ പെണ്‍കുട്ടിക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു. 

ഖദൗ റെയിൽവേ ക്രോസിനു സമീപം കൈകാലുകളില്ലാത്ത നിലയിൽ രക്തം പുരണ്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയം പെൺകുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്തു. 

സംഭവത്തില്‍ സിബി ഗഞ്ച് പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ്ജ് അശോക് കുമാർ കാംബോജ്, സബ് ഇൻസ്‌പെക്ടർ നിതേഷ് കുമാർ ശർമ്മ, ബീറ്റ് കോൺസ്റ്റബിൾ ആകാശ്ദീപ് എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദ്രഭൻ പറഞ്ഞു. 

കേസ് അന്വേഷിക്കാൻ എസ്പി സിറ്റി രാഹുൽ ഭാട്ടിയെ ചുമതലപ്പെടുത്തിയതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

അതിനിടെ സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടെങ്കിലും അവർ തങ്ങളുടെ ഗ്രാമം സന്ദർശിച്ച് അന്വേഷണം പോലും നടത്തിയില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.

Eng­lish Sum­ma­ry: 17-year-old girl pushed in front of train while resist­ing sex­u­al assault: Girl lost limbs, police did not take seriously

You may also like this video

Exit mobile version