Site iconSite icon Janayugom Online

ഐടി കയറ്റുമതി വരുമാനത്തില്‍ 1855 കോടിയുടെ ഉയര്‍ച്ച

കേരളത്തിലെ ഐടി കയറ്റുമതി വരുമാനത്തില്‍ കുതിപ്പ് തുടര്‍ന്ന് ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 1855 കോടി രൂപയുടെ വളര്‍ച്ചയാണ് ടെക്‌നോപാര്‍ക്ക് നേടിയിരിക്കുന്നത്. 2022–23 സാമ്പത്തിക വര്‍ഷം 11,630 കോടി രൂപയുടെ കയറ്റുമതി വരുമാനം നേടി. മുന്‍വര്‍ഷത്തെക്കാള്‍ 19 ശതമാനം വളര്‍ച്ചയാണിത്. ഇതിനു പുറമേ സാമ്പത്തിക നിലയില്‍ കൃത്യമായ പുരോഗതി നിലനിര്‍ത്തുകയും ക്രയവിക്രയങ്ങള്‍ സുഗമമായി നടത്തുകയും ചെയ്തതിന് ക്രിസില്‍ (ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ് ഗ്രേഡ് നിലനിര്‍ത്തുന്നതിനുള്ള അംഗീകാരവും കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെക‌്നോപാര്‍ക്കിന് ലഭിക്കുന്നുണ്ട്.

നിലവില്‍ 768.63 ഏക്കറില്‍ 11.22 ദശലക്ഷം ചതുരശ്രയടി സ്ഥലത്തായി 486 കമ്പനികളില്‍ 72,000 ജീവനക്കാരാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 46 കമ്പനികള്‍ ടെക്‌നോപാര്‍ക്കില്‍ പുതിയ ഐടി/ഐടിഇഎസ് ഓഫിസുകള്‍ ആരംഭിച്ചു. 465 കമ്പനികളില്‍ നിന്നായി 9775 കോടിയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി വരുമാനം.

സോഫ്റ്റ്‌വേര്‍ കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്ക് ഓരോ വര്‍ഷവും കുതിപ്പ് തുടരുകയാണെന്നും കേരളത്തിന്റെ ആകെ ഐടി ഇക്കോ സിസ്റ്റത്തിന്റെ പരിപോഷണത്തിന് ഈ വളര്‍ച്ച ശുഭസൂചനയാണെന്നും ടെക്‌നോപാര്‍ക്ക് സിഇഒ സഞ്ജീവ് നായര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ടെക്‌നോപാര്‍ക്ക് നേരിട്ട് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും കോ ഡെവലപ്പര്‍മാര്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നഗരത്തിലെ മികച്ച സാമൂഹിക ഘടനയും ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുന്നുണ്ട്. ടെക്‌നോപാര്‍ക്കിന്റെ തുടക്കം മുതലുള്ള സോഫ്റ്റ്‌വേര്‍ കയറ്റുമതി വരുമാനത്തിന്റെ വളര്‍ച്ച ഐടി, ഐടിഇഎസ് കമ്പനികള്‍ കേരളത്തില്‍ നിക്ഷേപവുമായി വരുന്നതിലൂടെ അഭിവൃദ്ധി പ്രാപിക്കാനാകുമെന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:1855 crore rise in IT export earnings
You may also like this video

Exit mobile version