Site iconSite icon Janayugom Online

1987ലെ മീററ്റ് കലാപം: 72 പേരെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ടു

72 പേരുടെ മരണത്തിനിടയാക്കിയ 1987ലെ മീററ്റ് കലാപക്കേസിലെ 39 പ്രതികളെ വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല എന്ന് നീരിക്ഷിച്ച മീററ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ലഖ്‍വീന്ദര്‍ സിങ് സൂദാണ് പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ടത്. 

1987 മേയ് 23നാണ് മീററ്റ് ജില്ലക്ക് സമീപത്തെ മാലിനയില്‍ 72 മുസ്ലിങ്ങള്‍ കലാപത്തില്‍ കൊല്ലപ്പെട്ടത്. മേയ് 23ന് ഉത്തര്‍പ്രദേശ് പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റ്യുബലറി ഉദ്യോഗസ്ഥര്‍ മാലിന ഗ്രാമം വളഞ്ഞ് നടത്തിയ വെടിവയ്പില്‍ ഒരു പുരുഷനും സ്ത്രീയും കുഞ്ഞും കൊല്ലപ്പെട്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. മേയ് 22ന് പിആര്‍സി ഉദ്യോഗസ്ഥര്‍ ഹാഷിംപുരയില്‍ നിന്ന് 42 മുസ്ലിം യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ലോറിയില്‍ കൊണ്ടുപോയ ഇവരെ സമീപത്തെ കനാലില്‍ ഇറക്കി നിര്‍ത്തി വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹങ്ങള്‍ കനാലില്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു. 

2016ല്‍ ഡല്‍ഹി ഹൈക്കോടതി കേസിലെ 16 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വിചാരണ കോടതി വെറുതെ വിട്ട പ്രതികളെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. കലാപത്തിനിരയായ മുഹമ്മദ് യാക്കുബ് ആണ് ഹര്‍ജി നല്കിയത്. 93 പ്രതികളുണ്ടായിരുന്ന കേസില്‍ 23 പ്രതികള്‍ വിചാരണ വേളയില്‍ മരിച്ചതായും ബാക്കിയുള്ള 31 പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

കലാപത്തിനിടയാക്കിയ സംഭവത്തില്‍ പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റ്യുബലറി ഉദ്യോഗസ്ഥരുടെ പങ്ക് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. കലാപത്തിനിടെ തനിക്ക് ഭീകരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നതയും യാതൊരു പ്രകോപനവുമില്ലാതെയാണ് പിഎസി ഉദ്യോഗസ്ഥര്‍ അക്രമം അഴിച്ച് വിട്ടതെന്നും ഗ്രാമവാസികളുടെ മുതലുകള്‍ കൊള്ളയടിച്ചുവെന്നും യാക്കൂബ് പറഞ്ഞു. കേസിന്റെ വിചാരണ വേളയില്‍ തന്നെ 39 പ്രതികളെ കാരണമില്ലാതെ ഒഴിവാക്കിയെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അലാവുദ്ദിന്‍ സിദ്ദിഖി പറഞ്ഞു. കലാപത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ സിആര്‍പിസി 313 അനുസരിച്ചല്ല നടത്തിയത്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സിദ്ദിഖി വ്യക്തമാക്കി. നിയമത്തില്‍ ഇനിയും വിശ്വാസമുണ്ടെന്നും നീതിക്കായി പോരാട്ടം തുടരുമെന്നും മുഹമ്മദ് യാക്കൂബ് പറഞ്ഞു. ബാബ്റി മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്ന് കൊടുത്തതിനെ തുടര്‍ന്നാണ് മീററ്റില്‍ വംശീയ സംഘര്‍ഷം ഉടലെടുത്തത്. 

Eng­lish Summary;1987 Meerut riots: Accused of killing 72 acquitted
You may also like this video

Exit mobile version