Site icon Janayugom Online

‘കരുതലി‘ലൂടെ കുടുംബശ്രീക്ക് 2.20 കോടിയുടെ വിറ്റുവരവ്

kudumbasree

കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കുടുംബശ്രീ ആരംഭിച്ച കരുതൽ ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിൽ 2.20 കോടിയുടെ വിറ്റുവരവ്. കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കും ആശ്വാസമേകുന്നതിനായി ആരംഭിച്ച കരുതൽ ക്യാമ്പയിനിന്റെ രണ്ടാം ഘട്ടത്തിൽ 65,354 കിറ്റുകൾ വിതരണം ചെയ്തതിലൂടെ 2,20, 59,650 രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ നേടിയത്. സംരംഭകരെയും കൃഷി സംഘാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രശ്നങ്ങൾ നേരിട്ട സംരംഭങ്ങൾ പുരനരുജ്ജീവിപ്പിക്കുന്നതിനും കൂടുതൽ വിപണന അവസരം ഒരുക്കിക്കൊടുക്കുന്നതിനുമായാണ് 2020–21 സാമ്പത്തികവർഷം മുതൽ ‘കരുതൽ’ ക്യാമ്പയിൻ ആരംഭിച്ചത്. ആദ്യഘട്ടം വൻ വിജയമായതിനെ തുടർന്നാണ് രണ്ടാംഘട്ടം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ വിവിധ ഉല്പന്നങ്ങൾ അടങ്ങിയ 65,354 കിറ്റുകളാണ് അയൽക്കൂട്ടങ്ങളിലേക്ക് വിതരണം ചെയ്തത്. രണ്ടാംഘട്ടത്തിൽ പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിൽ കാമ്പയിൻ നടന്നിരുന്നില്ല.

സംരംഭകരുടെയും കൃഷിസംഘങ്ങളുടെയും ഉല്പന്നങ്ങൾ അയൽക്കൂട്ടാംഗങ്ങളിലേക്ക് കിറ്റുകളായി എത്തിക്കുന്നതാണ് കരുതൽ ക്യാമ്പയിൻ. അതത് ജില്ലയിലെ സംരംഭകരിൽ നിന്ന് ഉല്പന്നങ്ങളുടെ വിലവിവരവും മറ്റും ജില്ലാ മിഷനുകൾ ശേഖരിക്കും. ഇക്കാര്യം സിഡിഎസുകളെ അറിയിക്കും. സിഡിഎസുകൾ ഓരോ അയൽക്കൂട്ടത്തിനും എത്ര കിറ്റുകൾ വേണമെന്നുള്ള പട്ടിക തയാറാക്കി ജില്ലാ മിഷന് കൈമാറും. ജില്ലാ മിഷനുകൾ ഇത് അടിസ്ഥാനമാക്കി സംരംഭകരിൽ നിന്ന് ഉല്പന്നങ്ങൾ ശേഖരിച്ച് കിറ്റുകൾ തയാറാക്കി സിഡിഎസുകളിൽ എത്തിക്കും. അതേസമയം വിതരണത്തിനുള്ള പച്ചക്കറി കിറ്റുകൾ സിഡിഎസുകൾ സ്വയം തയാറാക്കുകയാണ് ചെയ്യുന്നത്. ഈ കിറ്റുകൾ ആവശ്യകത അനുസരിച്ച് അയൽക്കൂട്ടങ്ങളിലേക്ക് എത്തിച്ച് നൽകും. ഓരോ അയൽക്കൂട്ടവും തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് വാങ്ങിയ കിറ്റുകളുടെ തുക സിഡിഎസിന് നൽകും. അയൽക്കൂട്ടാംഗങ്ങൾക്ക് കിറ്റിന്റെ തുക പരമാവധി 20 തവണകളായി തിരികെ അടച്ചാൽ മതിയെന്നതാണ് ക്യാമ്പയിനെ കൂടുതൽ ജനകീയമാക്കിയത്. പല ജില്ലകളിലും ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരുന്നു. കോവിഡ് പ്രതിസന്ധിയിലായ സംരംഭകരെയും കർഷകരെയും സഹായിക്കുന്നതിനായി തുടങ്ങിയ ക്യാമ്പെയിൻ മികച്ച വിജയമാണ് കൈവരിച്ചത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇനിയും കുടുംബശ്രീയുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു.

Eng­lish Sum­ma­ry: 2.20 crore turnover to Kudum­bas­ree through ‘Karuthali’

You may like this video also

Exit mobile version