Site icon Janayugom Online

ഗുജറാത്തില്‍ അഭ്യസ്തവിദ്യരായ 2.38 ലക്ഷം തൊഴില്‍രഹിതര്‍

ഗുജറാത്തില്‍ അഭ്യസ്തവിദ്യരായ 2.38 ലക്ഷം പേര്‍ തൊഴില്‍രഹിതര്‍. എംപ്ലോയ്‌മെന്റ് ഓഫിസുകളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ജോലിക്കപേഷിച്ച് കാത്തിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ജോലി കിട്ടിയത് വെറും 32 പേര്‍ക്ക് മാത്രമാണ്. ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ബിജെപി സര്‍ക്കാര്‍ നാട്ടിലെ തൊഴിലില്ലായ്മയുടെ രൂക്ഷത വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 29 ജില്ലകളില്‍ നിന്നായി 2,38,978 വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ ഭാഗികമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 10,757 പേരും ഉദ്യോഗാര്‍ത്ഥികളായുണ്ട്. ഈ കണക്കെല്ലാം ഒരുമിച്ച് കൂട്ടിയാല്‍ പഠിച്ചിട്ടും ജോലി കിട്ടാതെ നിരാശരായിരിക്കുന്ന 2,49,735 പേരാണ് സംസ്ഥാനത്തുള്ളത്. 

ജോലി കിട്ടിയ 32 പേരില്‍ 22 പേര്‍ അഹമ്മദാബാദില്‍ നിന്നും, ഒമ്പതു പേര്‍ ഭവ്‌നഗറില്‍ നിന്നുള്ളവരും, ഒരാള്‍ ഗാന്ധിനഗറില്‍ ഉള്ളതുമാണ്. ആനന്ദ് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 21,633 വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികളാണ് സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നത്. തൊട്ടു പിന്നിലുള്ള വഡോദരയിലെ കണക്ക് 18,732 ആണ്. 16,400 പേരുള്ള അഹമ്മദാബാദാണ് മൂന്നാം സ്ഥാനത്ത്. ദ്വാരകയിലാണ് ഏറ്റവും കുറവ്- 2,362. വ്യവസായ വകുപ്പ് മന്ത്രി ബല്‍വന്ത് സിംഗ് രാജ്പുത് നിയസഭയില്‍ അവതരിപ്പിച്ച കണക്കാണിത്. രാജ്‌കോട്ടില്‍ 13,439 പേര്‍ തൊഴില്‍ രഹിതരായിട്ടുണ്ട്. ജുനാഗഡില്‍ 11,701 പേരും പഞ്ച്മഹാലില്‍ 12,334 പേരും, സുരേന്ദ്രനഗറില്‍ 12,435 ഉം, ദഹോദില്‍ 11,095 പേരും സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നു. മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവുണ്ടായെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന കണക്കുകള്‍. 

Eng­lish Summary:2.38 lakh edu­cat­ed unem­ployed in Gujarat
You may also like this video

Exit mobile version