കർണാടകയിലെ ഹാസനില്‍ തുടർച്ചയായ ഹൃദയാഘാത മരണങ്ങൾ ആശങ്ക. സർക്കാർ കണക്കനുസരിച്ച് ഹാസന്‍ ജില്ലയിൽ ഒരു മാസത്തിനിടെ 21 ഹൃദയാഘാത മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു അന്വേഷണം പ്രഖ്യാപിച്ചു. യുവാക്കളിൽ പെട്ടെന്നുണ്ടാവുന്ന ഹൃദയാഘാതം തടയുന്നതിനായി സംസ്ഥാന സർക്കാർ രാജകുമാർ ഹാർട്ട് ജ്യോതി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാവുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ കാര്യമായ ഗവേഷണം ആവശ്യമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. കോവിഡ് വാക്സിന്റെ പാര്‍ശ്വഫലമാണോയെന്നതടക്കം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സില്‍ പറഞ്ഞു.
മരിച്ചവരിൽ അധികവും ചെറുപ്പക്കാരും മധ്യവയസ്ക്കരുമാണ്. 40 ദിവസത്തിനിടെ 22 പേരാണ് മരിച്ചത്. ഇവരിൽ അഞ്ചു പേർ 19–25 വയസിന് ഇടയിലുള്ളവരാണ്. എട്ടുപേർ 25 നും 45 നും ഇടയിൽ പ്രായമുള്ളവർ. ബാക്കിയുള്ളവർ 60 വയസിന് മുകളിലുള്ളവരാണ്. മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച വിവരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. രണ്ടുവർഷത്തിനിടെ ഹാസനിൽ മാത്രം ഹൃദയാഘാതം മൂലം 507 പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

