Site icon Janayugom Online

കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളിക്ക് ഇന്ന് കാല്‍ നൂറ്റാണ്ട്

ഇന്ന് ഓരോരുത്തരുടെയും ജീവിതത്തില്‍ ഒഴിച്ച്‌ കൂടാന്‍ സാധിക്കാത്ത ഒന്നാണ് മൊബൈല്‍ ഫോണ്‍. കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളിക്ക് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുകയാണ്.

കൊച്ചിയിലെ ഹോട്ടല്‍ അവന്യു റീജന്‍റില്‍ വെച്ചായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ സര്‍വീസായ
എസ്കോട്ടലിന്‍റെ ഉദ്ഘാടനം. 1996 സെപ്റ്റമ്പര്‍ 17ന് സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയാണ് ദക്ഷിണമേഖലാ നാവി‍കസേനാ മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. ടണ്ടനെ വിളിച്ച്‌ ആദ്യമായി ഹലോ പറഞ്ഞത്. തകഴിക്കൊപ്പമുണ്ടായിരുന്ന സാഹിത്യകാരി മാധവിക്കുട്ടിയും ടണ്ടനോട് സംസാരിച്ചു.

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ അവതരിച്ച്‌ ഒരു വര്‍ഷവും ഒന്നര മാസവും കഴിഞ്ഞ ശേഷമാണ് കേരളത്തില്‍ സേവനം ലഭ്യമായത്. 1995 ജൂലൈ 31ന്  കൊല്‍ക്കത്തയില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവും ഡല്‍ഹിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുഖ്റാമും തമ്മിലായിരുന്നു രാജ്യത്തെ ആദ്യ മൊബൈല്‍ഫോണ്‍ സംഭാഷണം.

അക്കാലത്ത് മൊബൈല്‍ ഫോണ്‍ സ്വന്തമാക്കാന്‍ 50,000 രൂപ മുടക്കേണ്ടിയിരുന്നു. ഒരുമിനിറ്റ് സംസാരിക്കാന്‍ ഫോണ്‍ വിളിക്കുന്നയാള്‍ക്ക് (ഔട്ട്ഗോയിങ് കോള്‍) 16 രൂപയും സ്വീകരിക്കുന്നയാള്‍ക്ക് (ഇന്‍കമിങ് കോള്‍) എട്ടുരൂപയുമായിരുന്നു ചാര്‍ജ്. രണ്ടുപേര്‍ ഒരുമിനിറ്റ് സംസാരിക്കാന്‍ 24 രൂപ മുടക്കേണ്ടിയിരുന്നു. സൗജന്യയായി പരിതിയില്ലാതെ സംസാരിക്കാന്‍ സാധിക്കുന്ന ഇക്കാലത്ത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത നിരക്ക്.

മൊബൈല്‍ഫോണ്‍ വ്യാപകമാകാന്‍ തുടങ്ങിയതോടെ സിം കാര്‍ഡ് എടുക്കാന്‍ പല ഭാഗത്തും വലിയ വരികള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് അക്കാലത്തെ ഒരു കാഴ്ചയായിരുന്നു. മൊബൈല്‍ വന്നതോടെ ടെലിഫോണ്‍ ബൂത്തുകളും, കോയിന്‍ ബൂത്തുകളും പതിയെ അപ്രത്യക്ഷമായി തുടങ്ങി.

2003 ആയതോടെ ഇന്‍കമിങ് ഫ്രീ ആക്കി. ഔട്ട്ഗോയിങ് കോളുകള്‍ക്ക് മിനിറ്റിന് 2.89 രൂപയായിരുന്നു ചാര്‍ജ്. 2007ലാണ് അത് മിനിറ്റിന് ഒരുരൂപയായത്.2008ല്‍ 78 പൈസ ആയി വീണ്ടും കുറഞ്ഞു.

Eng­lish Sum­ma­ry : 25 years after mobile ser­vice start­ed in kerala

You may also like this video :

Exit mobile version