Site icon Janayugom Online

രാജ്യത്ത് പ്രതിദിനം 31 കുട്ടികൾ ജീവനൊടുക്കുന്നു; കോവിഡ് മാനസികാഘാതം വർധിപ്പിച്ചതായി വിദഗ്ധർ

രാജ്യത്ത് പ്രതിദിനം 31 കുട്ടികൾ വീതം ജീവനൊടുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. കോവിഡ് 19 പകര്‍ച്ചവ്യാധി കുട്ടികൾ നേരിടുന്ന മാനസിക ആഘാതത്തിന് ആക്കം കൂട്ടിയതായും വിദഗ്ധർ പറയുന്നു. 

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2020‑ൽ 11,396 കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019 ലെ 9,613‑ൽ നിന്ന് 18 ശതമാനവും 2018 ലെ 9,413‑ൽ നിന്ന് 21 ശതമാനവും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5,392 ആൺകുട്ടികളും, 6,004 പെൺകുട്ടികളുമാണ് ജീവിതം സ്വയം അവസാനിപ്പിച്ചിട്ടുള്ളത്. കുടുംബപ്രശ്‌നങ്ങൾ മൂലം (4,006), പ്രണയനൈരാശ്യം മൂലം(1,337), ശാരീരികമായ രോഗങ്ങള്‍ മൂലം(1,327) എന്നിവയാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആത്മഹത്യയുടെ പ്രധാന കാരണങ്ങൾ. 

ലഹരി ഉപയോഗം, ആത്മവിശ്വാസക്കുറവ്, സോഷ്യല്‍ മീഡിയ വഴിയുള്ള കളിയാക്കലുകള്‍, ചൂഷണങ്ങള്‍, ശിക്ഷണ നടപടികള്‍, ഗാര്‍ഹിക പീഡനങ്ങള്‍, മുതിര്‍ന്നവരുടെയും സഹപാഠികളുടെയും കളിയാക്കലുകള്‍, കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം, കൗമാരക്കാരുടെ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ്, ചികിത്സാ ചെലവു വഹിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് എന്നിവയും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണങ്ങളായി മാറി.
സ്‌കൂളുകൾ ദീർഘകാലം അടഞ്ഞുകിടന്നതും സാമൂഹിക ഇടപെടലുകൾ പരിമിതപ്പെടുത്തിയതും കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചു. പഠനം, പരീക്ഷകൾ എന്നിവ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികള്‍ വലിയ അനിശ്ചിതത്വം അനുഭവിച്ചു. ദാരിദ്ര്യത്തിന്റെ നിഴലിൽ കഴിയുന്നവർ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പാടുപെടുകയും ഡിജിറ്റൽ വിഭജനം ഇവരെ ബാധിക്കുകയും ചെയ്തു. അതേസമയം മറ്റു പലരും ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതമായ ഉപയോഗത്തിന് അടിമപ്പെടുകയും, ഓൺലൈൻ തട്ടിപ്പുകള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്തതായും വിലയിരുത്തപ്പെടുന്നു.
eng­lish summary;31 chil­dren com­mit sui­cide every day in India,report out
you may also like this video;

Exit mobile version