Site icon Janayugom Online

അഞ്ചു വര്‍ഷത്തിനിടെ മരിച്ചത് 321 ശുചീകരണ തൊഴിലാളികൾ: കേന്ദ്രം

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിൽ രാജ്യത്ത് 321 ശുചീകരണ തൊഴിലാളികൾ മരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍. ബിഎസ്‌പി എംപി ഗിരീഷ് ചന്ദ്രയുടെ ചോദ്യത്തിന് കേന്ദ്ര സാമൂഹ്യ ക്ഷേമ സഹമന്ത്രി രാംദാസ് അത്താവാലെയാണ് സഭയെ കണക്കുകള്‍ അറിയിച്ചത്. സെപ്റ്റിക് ടാങ്കുകളും മറ്റും വൃത്തിയാക്കിയതല്ല മരണകാരണമെന്നും സുരക്ഷാ സജ്ജീകരണങ്ങളുടെ അഭാവം മൂലമുണ്ടായ അപകടങ്ങളാണ് 321 പേരുടെ മരണത്തിന് കാരണമായതെന്നും മന്ത്രി പറയുന്നു. തോട്ടിപ്പണിക്ക് നിരോധനമുള്ള രാജ്യമാണ് ഇന്ത്യ.

തുറന്ന ഓടകള്‍, സെപ്റ്റിട് ടാങ്കുകള്‍, വൃത്തിഹീനമായ ശൗചാലയങ്ങൾ, റയില്‍ പാതകള്‍ മറ്റ് വൃത്തിഹീനമായ പരിസരങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതിന് ഒരു വ്യക്തിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഒരാളെ നിയമിക്കുന്നത് വിലക്കിക്കൊണ്ട് 1993 ലാണ് നിയമം പാസാക്കിയത്. അതേസമയം 2013ലെ തോട്ടിപ്പണി നിരോധന പുനഃരധിവാസ നിയമത്തിലെ പഴുതുകള്‍ ഒട്ടനവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നതിന് കാരണമാകുന്നുണ്ടെന്ന് അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ 58,098 തോട്ടിപ്പണിക്കാരില്‍ 42,594 (73.31 ശതമാനം) പേരും പട്ടികജാതിക്കാരാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചിരുന്നു. 431 പേര്‍ ഒബിസിയും 421 പേര്‍ പട്ടികവര്‍ഗക്കാരും 351 പേര്‍ മറ്റ് വിഭാഗത്തിലും ഉള്‍പ്പെടുന്നവരാണ്.

eng­lish summary;321 clean­ing work­ers die in five years: Center

you may also like this video;

Exit mobile version