Site icon Janayugom Online

മധ്യപ്രദേശില്‍ കാണാതായത് 36,104 സ്ത്രീകളെ

ലൗ ജിഹാദ്, മതംമാറ്റം എന്നിവയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ വിവാദ സിനിമയായ ദ കേരള സ്റ്റോറി നികുതി രഹിതമാക്കിയ മധ്യപ്രദേശില്‍ നിന്ന് കാണാതായത് 36,104 സ്ത്രീകളെ. ഇവരില്‍ 2,830 പേര്‍ പ്രായപൂർത്തിയാകാത്തവരാണ്.
കേരളത്തില്‍ നിന്ന് കാണാതായ 32,000 സ്ത്രീകളുടെ കഥയാണെന്ന് അവകാശപ്പെട്ട സിനിമയുടെ വാദത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ത്തതിനെത്തുടർന്ന് മൂന്ന് പെണ്‍കുട്ടികളുടെ കഥയെന്നാക്കി തിരുത്തിയിരുന്നു. കുപ്രചരണങ്ങൾക്കുള്ള സംഘ്പരിവാറിന്റെ നുണ ഫാക്ടറിയുടെ ഉല്പന്നമെന്നായിരുന്നു ചിത്രത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചിത്രം നികുതി രഹിതമാക്കിയിരുന്നു.


ഇത് കൂടി വായിക്കൂ: ഗുജറാത്തിൽ അഞ്ച് വർഷത്തിനിടെ കാണാതായത് 41,621 സ്ത്രീകളെ


2019 മുതൽ 2021 വരെയുള്ള കാലയളവിൽ 25,209 പ്രായപൂർത്തിയാകാത്ത കുട്ടികളെ മധ്യപ്രദേശില്‍ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം എൻസിആർബി ഡാറ്റ അനുസരിച്ച്, കാണാതായവരില്‍ 90 ശതമാനം പേരെയും കേരള പൊലീസ് കണ്ടെത്തി. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാണാതായത്-40,719.
ബിഹാറിനും പശ്ചിമ ബംഗാളിനും ശേഷം ഏറ്റവും കൂടുതൽ പെൺകുട്ടികൾ കാണാതാകുന്ന മൂന്നാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ബിഹാറിൽ 5,366 പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണാതായി. രാജ്യത്തെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സംസ്ഥാനമായി മധ്യപ്രദേശ് മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരികയാണ്. സംസ്ഥാനത്ത് പ്രതിദിനം 52 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. 2011 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളില്‍ 337 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

eng­lish sum­ma­ry; 36,104 women are miss­ing in Mad­hya Pradesh

you may also like this video;

Exit mobile version