കൊച്ചി സൈബർ പൊലീസ് നടത്തിയ നിർണ്ണായക നീക്കത്തിൽ കംബോഡിയൻ സൈബർ സ്കാം റാക്കറ്റിലെ മൂന്ന് മലയാളികൾ പിടിയിലായി. യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അരൂർ സ്വദേശി സൂരജ് കൃഷ്ണ(22), മലപ്പുറം വളാഞ്ചേരി സ്വദേശികളായ ആദിൽ കെ പി(22), മുഹമ്മദ് ഫൈസൽ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘6303’ എന്ന സൈബർ മാഫിയാ സംഘത്തിലെ അംഗങ്ങളാണ് ഇവർ. ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിൽ കംബോഡിയൻ തലസ്ഥാനമായ നോം പെന്നിൽ പ്രവർത്തിക്കുന്ന ഈ സംഘം മലയാളികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
യുവ ഡോക്ടർക്ക് കംബോഡിയയിൽ നിന്ന് ലഭിച്ച സന്ദേശങ്ങൾ പിന്തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. കംബോഡിയയിലിരുന്ന് ഡോക്ടറെ ബന്ധപ്പെട്ടിരുന്ന മലയാളി യുവാവ് ഇന്ത്യയിലെത്തിയ ഉടൻ പൊലീസ് പിടികൂടുകയായിരുന്നു. തട്ടിയെടുത്ത പണം അക്കൗണ്ടുകൾ വഴി പിൻവലിക്കാൻ സഹായിച്ചവരാണ് പിടിയിലായ മറ്റ് രണ്ടുപേർ. രാജ്യവ്യാപകമായി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ്, ട്രേഡിങ് തട്ടിപ്പുകൾ, ലോൺ ആപ്പ് തട്ടിപ്പുകൾ എന്നിവയ്ക്ക് പിന്നിൽ ഈ സംഘത്തിന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

