Site iconSite icon Janayugom Online

അമ്മയെ ബലാത്സംഗം ചെയ്ത 38കാരനായ മകന് ജീവപര്യന്തം തടവ്

യുപിയില്‍ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ബുലന്ദ്ഷഹറിലാണ് അറുപതുകാരിയായ അമ്മയെ 38കാരനായ മകന്‍ ബലാത്സംഗം ചെയ്തത്. 2023 ജനുവരിയിലാണ് കേസിനാസ്പതമായ സംഭവം നടന്നത്. അമ്മയെ ബലാത്സംഗം ചെയ്തതറിഞ്ഞ പ്രതിയുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്ക് ജീവപര്യന്തം തടവും 51,000 രൂപ പിഴയും ചുമത്തി ഫാസ്റ്റ് ട്രാക്ക് കോടതി.

വയലില്‍ ജോലി ചെയ്തുകൊണ്ട് നിന്ന അമ്മയെ മകന്‍ വലിച്ചിഴച്ച് കൊണ്ട് പോയി കൈ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മകന്‍ നിർബന്ധിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് മകനിൽ നിന്ന് നേരിടേണ്ടിവന്ന ഈ ക്രൂരത ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടുമെന്നും സ്ത്രീ കോടതിയിൽ പറഞ്ഞു. യുവതിയുടെ ഭർത്താവ് 10 വർഷം മുമ്പ് മരിച്ചു. 

അതേസമയം യുവതിയുടെ ശരീരത്തിൽ ബാഹ്യമോ ആന്തരികമോ ആയ മുറിവുകളൊന്നും ഇല്ലെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. ബലാത്സംഗത്തിന്റെ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ പോലും പരാതിക്കാരിയുടെ മൊഴി അവിശ്വസിക്കാൻ കാരണമല്ലെന്ന് മുൻ സുപ്രീംകോടതി വിധിയെ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. 

എന്നാല്‍ താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും തനിക്കെതിരായ കേസ് വ്യാജമാണെന്നും തന്റെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ബലാത്സംഗ പരാതി നല്‍കിയതെന്നും പ്രതി പറഞ്ഞു. പ്രതിയും അമ്മയും തമ്മിലുള്ള സ്വത്ത് തർക്കം തെളിയിക്കാൻ പ്രതിഭാഗം സാക്ഷികളെ ഹാജരാക്കിയില്ലെന്ന് കോടതിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടി. സ്വത്ത് ലഭിക്കാൻ വേണ്ടി മാത്രം ഒരു അമ്മയും തൻ്റെ മകൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. ബലാത്സംഗത്തിന് പുറമേ,
ഇരയെ ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം തടവും 1,000 രൂപ പിഴയും ശിക്ഷിച്ചു. രണ്ട് ജയിൽ ശിക്ഷകളും ഒരുമിച്ചായിരിക്കുമെന്നും കോടതി വ്യക്തമാക്കി. തന്റെ കരിയറിൽ ആദ്യമായാണ് ഇത്തരമൊരു കേസിൽ വിധി പറയേണ്ടി വരുന്നതെന്ന് വ്യക്തമാക്കിയാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. 

Exit mobile version