ബംഗ്ലാദേശിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ 10.08ഓടെയാണ് ഘോരഷാൽ പ്രദേശത്തിന് സമീപം ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പം ഉണ്ടായ സമയത്ത് കൊൽക്കത്തയിലും പരിസരങ്ങളിലുമുള്ള ആളുകൾക്ക് നേരിയ മുഴക്കം അനുഭവപ്പെട്ടതായും ഫാനുകളും മറ്റ് വസ്തുക്കളും ഇളകുന്നത് ശ്രദ്ധയിൽപ്പെട്ടതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

