Site iconSite icon Janayugom Online

ഇതിനൊരവസാനമില്ലെ? ഇന്ന് ഭീഷണി നേരിട്ടത് 50 വിമാനങ്ങൾക്ക്

FlightFlight

രാജ്യത്ത് നിത്യസംഭവമായി വിമാനഭീഷണികള്‍. ഇന്ന് മാത്രം 50 വിമാനമങ്ങള്‍ക്കാണ് ഭീഷണി നേരിട്ടത്. ഇതോടെ 14 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് ലഭിച്ച ബോംബ് ഭീഷണികളുടെ എണ്ണം 350 ആയി.

പകൽ സമയത്ത് 15 വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതായി ആകാശ എയർ പറഞ്ഞു. എല്ലാ ഭീഷണികളും വ്യാജമാണെന്ന് തെളിഞ്ഞതിനാൽ കൃത്യമായ പരിശോധനകൾക്ക് ശേഷം വിമാനങ്ങൾ ലക്ഷ്യസ്ഥാനത്തേക്ക് തുടരാൻ അനുവദിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഇൻഡിഗോയുടെ 18 വിമാനങ്ങൾക്കും വിസ്താര നടത്തുന്ന 17 വിമാനങ്ങൾക്കും ഭീഷണിയുണ്ട്.

ഭീഷണിയെത്തുടര്‍ന്ന് രണ്ട് ഇൻഡിഗോ വിമാനങ്ങൾ — ഒന്ന് പൂനെയിൽ നിന്ന് ജോധ്പൂരിലേക്കും മറ്റൊന്ന് കോഴിക്കോട് നിന്ന് ദമാമിലേക്കും — വഴിതിരിച്ചുവിട്ടു.

ഇതിനുപുറമെ 6E 11 (ഡൽഹി-ഇസ്താംബുൾ), 6E 92 (ജിദ്ദ‑മുംബൈ), 6E 112 (ഗോവ‑അഹമ്മദാബാദ്), 6E 125 (ബെംഗളൂരു-ജാർസുഗുഡ), 6E 127 (അമൃത്‌സർ-അഹമ്മദാബാദ്) (കൊൽക്കത13) പൂനെ) ഇൻഡിഗോ എന്നിവയ്ക്കുനേരെയും ഭീഷണിയുണ്ടായി. 

വ്യാജ ബോംബ് ഭീഷണി മുഴക്കിയവരെ വിമാന യാത്രയില്‍നിന്ന് വിലക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇവ തടയാൻ അന്താരാഷ്ട്ര ഏജൻസികൾ, നിയമ നിർവ്വഹണ ഏജൻസികൾ, ഇൻ്റലിജൻസ് ബ്യൂറോ എന്നിവയുടെ പിന്തുണയും സ്വീകരിക്കുന്നുണ്ട്, നായിഡുവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. 

ഇതോടൊപ്പം രണ്ട് സിവിൽ ഏവിയേഷൻ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷയും പിഴയും ചുമത്തും. ഇത്തരക്കാരെ വിമാനയാത്രയിൽ നിന്ന് നിരോധിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഞങ്ങൾ അവ പ്രഖ്യാപിക്കും, നായിഡു കൂട്ടിച്ചേര്‍ത്തു.

അതിനിടെ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ നിരവധി ഹോട്ടലുകൾക്കും കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് ഞായറാഴ്ച പറഞ്ഞു. എന്നാല്‍ അവ വ്യാജമാണെന്നും വ്യാജ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു. 

Exit mobile version