രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പുകളിലൂടെ 54,000 കോടിയിലധികം രൂപ കവർന്ന സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ഇത് വെറുമൊരു തട്ടിപ്പല്ലെന്നും പകൽക്കൊള്ളയോ അഥവാ പിടിച്ചുപറിയോ ആണെന്നും കോടതി വിശേഷിപ്പിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ ആർബിഐയും ബാങ്കുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസുമാർ നിർദ്ദേശിച്ചു. ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയോ അല്ലെങ്കിൽ തട്ടിപ്പുകാരുമായുള്ള ഒത്തുകളിയോ ഇത്തരം കൊള്ളകൾക്ക് പിന്നിലുണ്ടാകാമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഡിജിറ്റൽ തട്ടിപ്പുകൾ ഫലപ്രദമായി നേരിടുന്നതിന് വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് നാലാഴ്ചയ്ക്കുള്ളിൽ ഒരു ധാരണാപത്രം തയ്യാറാക്കാനും കോടതി ഉത്തരവിട്ടു. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഡെബിറ്റ് കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ആർബിഐ തയ്യാറാക്കിയ മാർഗ്ഗരേഖ രാജ്യവ്യാപകമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ഡിജിറ്റൽ അറസ്റ്റ് കേസുകൾ തിരിച്ചറിയാൻ സിബിഐയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇത്തരം കേസുകളിൽ ഇരകളായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആർബിഐയും ടെലികോം വകുപ്പും മറ്റ് ഏജൻസികളും ചേർന്ന് സംയുക്ത യോഗം ചേർന്ന് ഒരു ചട്ടക്കൂട് രൂപീകരിക്കണം. നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഉദാരമായ സമീപനം വേണമെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത്, ഡൽഹി സർക്കാരുകളോട് തിരിച്ചറിഞ്ഞ കേസുകളിൽ അന്വേഷണത്തിന് അനുമതി നൽകാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

