റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ ഇടനിലക്കാരന് 65 കോടിയോളം രൂപ ദസ്സോ കൈക്കൂലി നൽകിയെന്നതിന്റെ തെളിവ് പുറത്തുവിട്ട് ഫ്രഞ്ച് അന്വേഷണാത്മക മാധ്യമം മീഡിയാപാര്‍ട്ട്. തെളിവ് ലഭിച്ചിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചില്ല. ഇഡിക്കും സിബിഐക്കും 2018 ഒക്ടോബറിൽ തന്നെ തെളിവ് ലഭിച്ചിരുന്നെന്നും മീഡിയപാർട്ട് റിപ്പോർട്ട് ചെയ്യുന്നു. 59 കോടി രൂപയുടെ പദ്ധതിക്ക് 7.5 ദശലക്ഷം യൂറോയാണ് ഇടനിലക്കാരനായ സുഷൻ ഗുപ്ത വഴി 2018 ൽ കൈക്കൂലി നൽകിയത്. വ്യാജ ഇന്‍വോയ്സുകള്‍ കൃത്രിമമായി നിര്‍മ്മിച്ചാണ് കമ്പനി ഈ തുക ഇടനിലക്കാരനു കൈമാറിയത്. 2013നു മുമ്പ്, അതായത് യുപിഎ രണ്ടാം സര്‍ക്കാര്‍ ഭരണത്തില്‍ തുടരുമ്പോഴാണ് കൈമാറ്റം നടന്നത്.
മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്റെ കമ്പനിയായ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് മുഖേനയാണ് കൈക്കൂലിയുടെ മുഖ്യ പങ്കും കൈമാറ്റം ചെയ്തിരിക്കുന്നത്. കമ്പനിയുടെ പല ഇന്‍വോയ്‌സുകളിലും ദസ്സോയുടെ അക്ഷരംപോലും തെറ്റായാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെ ഇടനിലക്കാരൻ ഗുപ്തയുടെ കുടുംബത്തിലെ ദക്ഷിണാഫ്രിക്കയിലുള്ള ബന്ധുക്കളുടെ അധീനതയില്‍ സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ദേവ് കമ്പനി വഴിയും ഇടപാടുകള്‍ നടന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഗസ്റ്റ വെസ്റ്റ്‌ലാന്റ് കമ്പനിയുമായി വിവിഐപി ഹൈലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെട്ടെങ്കിലും അഴിമതി ആരോപണത്തെ തുടര്‍ന്ന് 2014 ല്‍ 3,600 കോടിയുടെ കരാര്‍ റദ്ദാക്കുകയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് റഫാല്‍ വിമാന ഇടപാടിലെ കൈക്കൂലി വിവരങ്ങളും പുറത്തു വന്നത്.
മോഡി സര്‍ക്കാര്‍ ഏര്‍പ്പെട്ട റഫാല്‍ യുദ്ധവിമാന കരാറില്‍ അഴിമതി നടന്നെന്ന് ആരോപണം ഉയര്‍ന്നതോടെ ഫ്രാന്‍സ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുപിഎ രണ്ടാം സര്‍ക്കാരിന്റെ ഭരണ കാലത്ത് ഫ്രഞ്ച് വിമാന കമ്പനിയായ ദസ്സോവിന്റെ 126 മീഡിയം മള്‍ട്ടി റോള്‍ കോംമ്പാറ്റ് റഫാല്‍ എയര്‍ ക്രാഫ്റ്റുകള്‍ 526 കോടി രൂപാ നിരക്കില്‍ വാങ്ങാനാണ് തീരുമാനമെടുത്തത്. അതിനുശേഷം എന്‍ഡിഎ സര്‍ക്കാര്‍ 2016 സെപ്റ്റംബര്‍ 23ന് യുദ്ധവിമാനം ഒന്നിന് 1670 കോടി രൂപാ നിരക്കില്‍ വര്‍ധിപ്പിച്ച് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ദസ്സോവുമായി 59,000 കോടിയുടെ കരാര്‍ ഒപ്പിട്ടു. മുന്‍ കരാറില്‍ വിമാനം മാത്രമല്ല, സാങ്കേതികവിദ്യ കൈമാറ്റം കൂടിയുണ്ടായിരുന്നെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിമാനത്തോടൊപ്പം സാങ്കേതിക വിദ്യ കൈമാറാന്‍ പുതിയ കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. പുതിയ വെളിപ്പെടുത്തല്‍കൂടി ഉണ്ടായതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്.
english summary: 65 crore was paid to the middleman in the raffle deal