Site iconSite icon Janayugom Online

ജനവിധി തേടുന്നത് 699 സ്ഥാനാർത്ഥികൾ; ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ രാജ്യ തലസ്ഥാനം ഇന്ന് വിധിയെഴുതും. ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ് . 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 13766 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത് .രാവിലെ 7 മണി മുതൽ പോളിങ് ആരംഭിച്ചു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രധാന പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.അധികാരത്തിലെത്തിയാൽ വമ്പൻ വാഗ്ദാനങ്ങളാണു പാർട്ടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. സൗജന്യങ്ങളും ഇളവുകളുമാണു പ്രകടനപത്രികകളുടെ മുഖമുദ്രകൾ. നികുതി അടയ്ക്കാത്ത സ്ത്രീകൾക്ക് മാസം 21,000 രൂപ നൽകുമെന്നതാണ് എഎപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. സ്ത്രീകൾക്കു സൗജന്യ ബസ് യാത്രയടക്കമുള്ള വാഗ്ദാനങ്ങൾ വേറെ. മഹിള സമൃദ്ധി യോജനയിലൂടെ മാസം 2,500 രൂപയാണു ബിജെപി വാഗ്ദാനം. 

Exit mobile version