Site icon Janayugom Online

പദ്ധതി വിഹിതത്തിന്റെ 81.12 ശതമാനം ചെലവഴിച്ചു: 29 പുതിയ പദ്ധതികൾ ജില്ലാ പഞ്ചായത്ത് നടപ്പാക്കും

Kozhokde panchayat

2022–23 വർഷത്തിലേക്ക് കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ഉൾക്കൊള്ളിച്ച് 29 പുതിയ പദ്ധതികൾ ജില്ലാ പഞ്ചായത്ത് നടപ്പാക്കും. പത്ത് ശുചിത്വ പദ്ധതികളും 12 കുടിവെള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. വിവിധ സ്കൂളുകളിൽ കുടിവെള്ള പദ്ധതികൾ ഒരുക്കാനായി 77 ലക്ഷം രൂപ വകയിരുത്തി. ജിഎച്ച്എസ് എസ് നടുവണ്ണൂർ, ജിഎച്ച്എസ് എസ് പന്നൂർ, ജിഎച്ച്എസ്എസ് എസ് കല്ലാച്ചി എന്നിവടങ്ങളിൽ കിണർ, വെങ്ങപ്പറ്റ ജി എച്ച് എസ്, താമരശ്ശേരി ജി വിഎച്ച് എസ് എസ്, പുതുപ്പാടി ജി എച്ച് എസ് എസ്, പുതുപ്പാടി എച്ച് എസ്, ആവള കുട്ടോത്ത് ജി എച്ച് എസ് എസ്, വെള്ളിയോട് ജി എച്ച് എസ് എസ് എന്നീ സ്കൂളുകളിൽ ടാങ്ക്, മോട്ടോർ, പൈപ്പ് ലൈൻ എന്നിവ സ്ഥാപിക്കുന്നതാണ് പദ്ധതി. പത്ത് സ്കൂളുകളിൽ അടുക്കളയും ഡൈനിംഗ് ഹാളും നിർമ്മിക്കാനും തീരുമാനമായി. ആകെ 422.41 ലക്ഷം രൂപ വീതമാണ്​ കേന്ദ്ര ധനകാര്യ കമ്മീഷൻ ശുചിത്വ പദ്ധതികൾക്കും കുടിവെള്ള പദ്ധതികൾക്കുമായുള്ളത്.

കരാറുകാർ കുടിവെള്ള പദ്ധതികൾ ഏറ്റെടുക്കാൻ താത്പര്യം കാണിക്കാത്തതിനാൽ പദ്ധതി നടപ്പിലാക്കാൻ ജല അതോറിറ്റിയെ സമീപിക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് സ്കൂളുകളിൽ ഇന്നവേഷൻ ലാബ് പദ്ധതിക്ക് 48.21 ലക്ഷം രൂപ വകയിരുത്തി. നരിക്കുനി ജി എച്ച് എസ് എസിൽ വാന നിരീക്ഷണ കേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്. പദ്ധതി വിഹിതത്തിന്റെ 81.12 ശതമാനവും ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് സംസ്ഥാനത്ത് എട്ടാം സ്ഥാനത്തെത്തിയതായി ജില്ലാ പഞ്ചായത്ത്​ പ്രസിഡന്റ് ​ ഷീജ ശശി വ്യക്തമാക്കി. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പും പ്രസിഡന്റ് മാറ്റവുമെല്ലാമായി ഫണ്ട് ചെലവഴിക്കാൻ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പ്രവർത്തനം നടത്താൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അവർ വ്യക്തമാക്കി.

ക്ഷേമകാര്യ വിഭാഗത്തിൽ 47 നിർമ്മാണ പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ സമിതിയുടെ കീഴിലുള്ള 114 പദ്ധതികൾ, പൊതുമരാമത്ത് വിഭാഗത്തിന് കീഴിലെ 225 പദ്ധതികൾ, വികസന ഫണ്ടിൽ ഉൾപ്പെടുത്തിയ 25 പദ്ധതികൾ എന്നിങ്ങനെ 411 പദ്ധതികൾ 202122 വർഷത്തിൽ പൂർത്തിയാകാത്തതായുണ്ട്. പുതിയ സാമ്പത്തിക വർഷത്തിൽ ഈ പദ്ധതികൾ പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. ഇതേ സമയം കിഴക്കോത്ത് പഞ്ചായത്തിലെ വെളിലാട്ടുപൊയിൽ എസ് സി കോളനിയിലെ കുടിവെള്ള പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചു. 2017 അംഗീകരിച്ചതാണ് അമ്പത് ലക്ഷം രൂപയുടെ ഈ പദ്ധതി. എന്നാൽ ഭൂഗർഭ ജല വിഭാഗം പരിശോധന നടത്തി സ്ഥലം നിശ്ചയിച്ച് ഒരു മീറ്റർ കുഴിച്ചെങ്കിലും പാറ കണ്ടെതനെത്തുടർന്ന് പദ്ധതി നിലയ്ക്കുകയായിരുന്നു. പുതിയ ഭരണ സമിതി മൂന്നു സ്ഥലങ്ങൾ കണ്ടെത്തി പരിശോധനകൾ നടത്തിയെങ്കിലും പദ്ധതി നടപ്പാക്കാൻ അനുയോജ്യമായ സ്ഥലമില്ലെന്ന് ഭൂഗർഭജല വിഭാഗം അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇതേ സമയം പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മറ്റു വഴികൾ തേടാനാണ് തീരുമാനം.

Eng­lish Sum­ma­ry: 81.12 per cent of the plan out­lay has been spent: 29 new schemes will be imple­ment­ed by the Dis­trict Panchayat

You may like this video also

Exit mobile version