Site icon Janayugom Online

ഒരു രാത്രികൊണ്ട് 85,000 വോട്ടുകള്‍ കൂടി; കമ്മിഷന്‍ നിലപാട് ചോദ്യംചെയ്ത് പ്രതിപക്ഷം

മഹാരാഷ്ട്രയിലെ ദുലെ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വോട്ടുകളുടെ എണ്ണത്തില്‍ വന്‍ വ്യത്യാസം. സിപിഐ(എം) സ്ഥാനാര്‍ത്ഥി മത്സരിച്ച മണ്ഡലത്തിലാണ് ഗുരുതരമായ വ്യത്യാസം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പിനു ശേഷം രാത്രി ഒമ്പത് മണിക്ക് കമ്മിഷന്‍ 11,31580 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചുവെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഈ കണക്കില്‍ മാറ്റം വരുത്തി. വോട്ട് ചെയ്തവരുടെ എണ്ണം 12,17,523 ആണെന്നായിരുന്നു പുതിയ കണക്ക്. ആദ്യകണക്കിനsക്കാള്‍ 85,943 പേര്‍ അധികം. ആദ്യം പ്രഖ്യാപിച്ച എണ്ണത്തില്‍ നിന്ന് അഞ്ച് ശതമാനം വോട്ട് വര്‍ധിച്ചത് സംശയകരമാണെന്ന് ഇന്ത്യ സഖ്യം നേതാക്കള്‍ പ്രതികരിച്ചു. 

ആദ്യ നാല് ഘട്ട വോട്ടെടുപ്പിലും കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടിങ് ശതമാനത്തില്‍ വ്യാപകമായ പിഴവുകളുണ്ട്. ഒരു മണ്ഡലത്തില്‍ 85,943 വോട്ടുകള്‍ വര്‍ധിക്കുക എന്നത് സംശയകരമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി ഉദയ് നര്‍ക്കര്‍ പ്രതികരിച്ചു. ഇലക്ട്രോണിക്സ് വോട്ടിങ് മെഷിനില്‍ തിരിമറി നടത്താന്‍ സാധിക്കുമെന്ന സംശയം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരൂഹത വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ചില മണ്ഡലങ്ങളില്‍ അഞ്ഞൂറോ ആയിരമോ വോട്ടുകള്‍ വര്‍ധിക്കുന്ന സാഹചര്യം മനസിലാകും. എന്നാല്‍ ഭീമമായ വര്‍ധന വന്നതിന് പുറകില്‍ അട്ടിമറിയാണ് എന്ന സംശയം ബലപ്പെടുത്തുന്നതായും ഉദയ് നര്‍ക്കര്‍ പറഞ്ഞു. വിവരങ്ങള്‍ പുറത്തുവിടാന്‍ ദിവസങ്ങള്‍ വൈകിക്കുന്നതും ശതമാന കണക്ക് മാത്രം പുറത്തുവിടുന്ന സമീപനവും ദുരൂഹതയുണര്‍ത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.തത്സമയ ഡാറ്റയും അന്തിമ കണക്കും തമ്മിലുള്ള വ്യത്യാസം 1.7 കോടി വോട്ടുകള്‍ വരെയാണ്. മൊത്തത്തിലുള്ള 1.07 കോടിയുടെ ഈ വ്യത്യാസം ഓരോ ലോക്‌സഭാ സീറ്റിലും 28,000 വോട്ടുകളുടെ വര്‍ധനയിലേക്ക് മാറും. ഇത് വളരെ വലുതാണെന്നും ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും ഖേര ചൂണ്ടിക്കാട്ടി. ബിജെപിക്ക് കനത്ത സീറ്റ് നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിലാണ് വ്യത്യാസം ഏറ്റവും കൂടുതലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Eng­lish Summary:85,000 more votes overnight; Oppo­si­tion ques­tioned the posi­tion of the Commission
You may also like this video

Exit mobile version