Site iconSite icon Janayugom Online

എട്ടാം ശമ്പള കമ്മിഷന്‍ പരിഗണനാ വിഷയങ്ങള്‍ക്ക് അംഗീകാരം

എട്ടാം കേന്ദ്ര ശമ്പള കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. രാജ്യത്തെ സാമ്പത്തിക സാഹചര്യം, സാമ്പത്തിക ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത. വികസന ചിലവുകള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് ഉറപ്പാക്കല്‍. പങ്കാളിത്ത രഹിത പെന്‍ഷന്‍ പദ്ധതിയുടെ സാമ്പത്തിക ബാധ്യത. കമ്മിഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക വിഷയങ്ങള്‍. കേന്ദ്ര‑പൊതു മേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും നിലവിലെ ശമ്പള ഘടന, ആനുകൂല്യങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയാണ് എട്ടാം ശമ്പള കമ്മിഷന്റെ പരിഗണനാ വിഷയങ്ങളായി അംഗീകരിക്കപ്പെട്ടത്.

താല്‍ക്കാലിക സമിതിയായി രൂപീകരിച്ചിരിക്കുന്ന കമ്മിഷനില്‍ ഒരു ചെയര്‍ പേഴ്‌സണ്‍. പാര്‍ട് ടൈം അംഗം. മെമ്പര്‍ സെക്രട്ടറി എന്നിവരാണ് ഉള്‍പ്പെടുക. കമ്മിഷന്‍ ചുമതലയേറ്റ് 18 മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ടുകളും കമ്മിഷന് സമര്‍പ്പിക്കാന്‍ അനുമതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സേവന വേതന പെന്‍ഷന്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് പരിഷ്‌കരണ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ പത്ത് വര്‍ഷത്തെ ഇടവേളയിലാണ് ശമ്പള കമ്മിഷനെ നിയോഗിക്കുക. എട്ടാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ക്ക് 2026 ജനുവരി ഒന്ന് മുതലാകും പ്രാബല്യം എന്നാണ് കരുതുന്നത്.

Exit mobile version