Site iconSite icon Janayugom Online

ഭൂമി തരംമാറ്റല്‍ അപേക്ഷകളില്‍ 92 ശതമാനം തീര്‍പ്പാക്കി: മന്ത്രി കെ രാജന്‍

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തരംമാറ്റുന്നതിനമുള്ള 2,06,162 അപേക്ഷകള്‍ ആറുമാസത്തിനകം തീര്‍പ്പാക്കിയെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. വരുന്ന ആറ് മാസം കൊണ്ട് പൂര്‍ണമായും തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് ലഭിച്ച 2,12,169ല്‍ 91.87 ശതമാനവും (1,94,912 അപേക്ഷകള്‍) തീര്‍പ്പാക്കാന്‍ സാധിച്ചു. 1,63,171 ഓണ്‍ലൈന്‍ അപേക്ഷകളില്‍ 11,250 എണ്ണവും തീര്‍പ്പാക്കി. ജീവനക്കാരുടെ എണ്ണം കുറവുള്ള സാഹചര്യത്തിലും അടിയന്തര പ്രാധാന്യത്തോടെ സ്വീകരിച്ച നടപടികളുടെ ഫലമായാണ് ഇത്രയും അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

19 റവന്യു ഡിവിഷണല്‍ ഓഫീസുകളിലെ സാധ്യമായ എല്ലാ ഓഫ് ലൈന്‍ അപേക്ഷകളും തീര്‍പ്പാക്കി. ശേഷിക്കുന്ന ഏഴ് ഓഫീസുകളില്‍ 30 നുള്ളില്‍ എല്ലാ ഓഫ് ലൈന്‍ അപേക്ഷകളും തീര്‍പ്പാക്കും. ഇനി 17,257 ഓഫ് ലൈന്‍ അപേക്ഷകളും 1,51,921 ഓണ്‍ലൈന്‍ അപേക്ഷകളും ബാക്കിയുണ്ട്. ഓരോ ദിവസവും ശരാശരി 500 അപേക്ഷകള്‍ പുതുതായി സമര്‍പ്പിക്കപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് തീര്‍പ്പാക്കല്‍ യത്നം ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. അത് പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച 990 ക്ലാര്‍ക്കുമാരുടെ സേവനം ആറ് മാസത്തേക്ക് കൂടി തുടരും. കൂടാതെ വാഹന സൗകര്യവും ലഭ്യമാക്കും. ആറ് മാസം കൊണ്ട് നിലവിലുള്ള അപേക്ഷകള്‍ പൂര്‍ണമായും തീര്‍പ്പാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്താകെയുള്ള 27 റവന്യു ഡിവിഷണല്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് വളരെ കുറഞ്ഞ സ്റ്റാഫ് പാറ്റേണിലാണ്. 18 മുതല്‍ 22 വരെയാണ് ഓരോ ആര്‍ഡിഒ ഓഫീസിലേയും സ്റ്റാഫ് പാറ്റേണ്‍. ഈ സാഹചര്യത്തിലാണ് ഓരോ ഓഫീസിലും പതിനായിരക്കണക്കിന് തരംമാറ്റ അപേക്ഷകള്‍ എത്തിച്ചേരുന്നത്.
ഇത്രയും അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ട അവസരത്തിലാണ് അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക എന്നത് ഒരു പ്രത്യേക ദൗത്യമായി ഏറ്റെടുത്ത് ഫെബ്രുവരി 22ന് മന്ത്രിസഭയുടെ അനുമതിയോടെ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് റവന്യു മന്ത്രി പറഞ്ഞു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ താല്ക്കാലിക തസ്തികകള്‍ സൃഷ്ടിക്കുകയും ഫീല്‍ഡ് പരിശോധനക്കായി 340 വാഹനങ്ങളും ആറ് മാസത്തേക്ക് ഐടി അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 5.9 കോടി രൂപയും അനുവദിച്ചു.
സംസ്ഥാനത്തൊട്ടാകെയുള്ള പുരോഗതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാസത്തിലൊരിക്കലും റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കലും യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: 92 per­cent of land reclas­si­fi­ca­tion appli­ca­tions dis­posed of: Min­is­ter K Rajan

You may also like this video

Exit mobile version