Site icon Janayugom Online

കോവിഡ് റിപ്പോർട്ട് ചെയ്തതിന് തടവിലായിരുന്ന ചെെനീസ് മാധ്യമപ്രവർത്തക മോചിതയായി

journalist

ചെെനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് കോവിഡിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ജയിലിലായ മാധ്യമപ്രവര്‍ത്തകയ്ക്ക് മോചനം. അഭിഭാഷക കൂടിയായ ഷാങ് ഷാൻ ആണ് 2020 മുതൽ നാല് വർഷകാലമായി ജയിൽ ശിക്ഷ അനുഭവിച്ചത്. കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നേരിട്ടെത്തിയായിരുന്നു ഷാങ് ഷാന്‍ ട്വിറ്റർ, യൂട്യൂബ്, വിചാറ്റ് പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. രാജ്യം ലോക്ഡൗണിലായതും ആശുപത്രികളിലെ ട്രോളികളിൽ രോഗികളെ കൊണ്ട് നിറഞ്ഞതുമായ ദൃശ്യങ്ങളും ഷാങ് പുറത്തുവിട്ടിരുന്നു. 

നഗരം സ്തംഭിച്ചിരിക്കുന്നു എന്നല്ലാതെ ഒന്നും പറയാനില്ല. അതാണ് ഈ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ പേരിൽ അവർ നമ്മെ തടവിലിടുകയും നമ്മുടെ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യുന്നു എന്നായിരുന്നു കോവിഡ് കാലത്ത് റിപ്പോർട്ട് ചെയ്ത ഒരു വീഡിയോയിൽ ഷാങ് ഷാൻ പറഞ്ഞത്. 2020 മേയ് മാസത്തിലാണ് ഷാങ് ഷാനിനെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് കലഹങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു ഷാങ്ങിനെ അറസ്റ്റ് ചെയ്തത്. നാലു വർഷത്തെ തടവിനായിരുന്നു ഷാനെ അറസ്റ്റ് ചെയ്തത്. 2020 മുതൽ ചൈനയിലെ ഷാങ്ഹായ് വനിതാ ജയിലിലായിരുന്നു ഷാങ് ഷാൻ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ 40 വയസ് തികഞ്ഞ ഷാങ് ഷാൻ ജയിലിലായിരുന്നപ്പോഴും തന്റെ ശിക്ഷയിൽ പ്രതിഷേധിച്ച് നിരാഹാര സമരത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ആരോഗ്യം മോശമായ ഷാങ് ഷാനിനെ നിർബന്ധിച്ച് ഭക്ഷണം നൽകാനായി മൂക്കിന് മുകളിൽ ട്യൂബ് ഇട്ടിട്ടുണ്ടെന്നും കൈകൾ കെട്ടിയിരുന്നെന്നും അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. ജയിലിൽ വളരെ മോശമായ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഷാങ്ങിനെ മോചിപ്പിക്കുന്നു എന്നറിയുന്നത് ആശ്വാസകരമാണെന്നും ഷാങ്ങിനെ ജയിലിൽ ഇടാൻ പാടില്ലായിരുന്നെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ അസോസിയേറ്റ് ഏഷ്യ ഡയറക്ടർ മായ വാങ് ദ ഗാർഡിയനോട് പറഞ്ഞു.

Eng­lish Sum­ma­ry: A Chi­nese jour­nal­ist who was jailed for report­ing on Covid-19 has been released

You may also like this video

Exit mobile version