Site iconSite icon Janayugom Online

കേന്ദ്രത്തിന് കൈനിറയെ; ലാഭവിഹിതം പുതിയ റെക്കോഡ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന ലാഭവിഹിതത്തില്‍ റെക്കോഡ്. അന്തിമ ഡിവിഡന്റ് നിര്‍ദേശ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 67 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി 63,056 കോടി രൂപ സര്‍ക്കാരിന് ലഭിക്കും.
ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021–22 സാമ്പത്തിക വര്‍ഷത്തില്‍ 50,583 കോടി രൂപയായിരുന്നു ലാഭവിഹിതം. 25 ശതമാനത്തിനടുത്ത് വര്‍ധനയുണ്ട്. ഗെയില്‍ (ഇന്ത്യ), ഹിന്ദുസ്ഥാന്‍ കോപ്പര്‍, ബാമര്‍ ലോറി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ അന്തിമ ഇക്വിറ്റി ലാഭവിഹിതം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ സ്ഥാപനങ്ങള്‍ കൂടി ലാഭവിഹിതം പ്രഖ്യാപിക്കുന്നതോടെ തുക വര്‍ദ്ധിച്ചേക്കും.
67 പൊതുമേഖല സ്ഥാപനങ്ങളാണ് നിലവില്‍ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും വിഹിതം ഏകദേശം 18,000 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ സംഭാവനയായ 11,525 കോടി രൂപയേക്കാള്‍ 56 ശതമാനം കൂടുതല്‍.
സാമ്പത്തികേതര പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവ 45,000 കോടി രൂപ നല്‍കും. 2019 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച 29,049 കോടിയുടെ ഇരട്ടിയാണ് 2023 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം. ഇതിന് മുന്‍പുള്ള ഉയര്‍ന്ന തുക 2014 സാമ്പത്തിക വര്‍ഷത്തിലേതാണ്.
42,150 കോടി രൂപ. ഇടക്കാല, അന്തിമ ലാഭവിഹിതത്തെ അടിസ്ഥാനമാക്കിയുള്ള വിശകലന പ്രകാരം, ലിസ്റ്റുചെയ്ത 67 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1.02 ലക്ഷം കോടി രൂപ ലാഭവിഹിതം നല്‍കാന്‍ സാധ്യതയുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്ത 84,665 കോടി രൂപയേക്കാള്‍ കൂടുതല്‍.
ലാഭ വിഹിതം ഈ കമ്പനികളിലെ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലഭ്യമാകുന്ന തുകയുടെ വലിയൊരു ഭാഗം 2024 സാമ്പത്തികവര്‍ഷത്തെ സര്‍ക്കാരിന്റെ നികുതി ഇതര വരുമാനത്തിലാണ് പ്രതിഫലിക്കുക. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 2024 സാമ്പത്തിക വര്‍ഷത്തില്‍ 43,000 കോടി രൂപയാണ് ഈയിനത്തില്‍ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

eng­lish summary;A hand­ful for the cen­ter; Div­i­dend hit new record

you may also like this video;

Exit mobile version