Site icon Janayugom Online

ഓഹരിവിപണിയില്‍ കനത്ത ഇടിവ് ; നിക്ഷേപകര്‍ക്ക് എട്ട് ലക്ഷം കോടി നഷ്ടം

ഇന്ത്യൻ ഓഹരി സൂചികകളിൽ വന്‍ തകര്‍ച്ച തുടരുന്നു. സെൻസെക്സ് ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞ് 71,000 നും താഴേക്കുവീണു. സെന്‍സെക്സ് 1.47 ശതമാനം ഇടിഞ്ഞ് 70,370.55ല്‍ എത്തി. നിഫ്റ്റി 333 പോയിന്റ് അഥവാ 1.54 ശതമാനം ഇടിഞ്ഞ് 21,238.80ല്‍ എത്തി. എട്ട് ലക്ഷം കോടി രൂപയാണ് ഒറ്റ ദിവസം നിക്ഷേപകരുടെ നഷ്ടം കണക്കാക്കുന്നത്. തുടക്ക വ്യാപാരത്തില്‍ നേട്ടത്തിലായിരുന്ന വിപണി സൂചികകള്‍ അധികം വൈകാതെ തന്നെ ഇടിവിലേക്ക് നീങ്ങുകയായിരുന്നു. ബാങ്കിങ്, മീഡിയ ഓഹരികളിലെ ശക്തമായ വില്പനയും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ആശങ്ക വര്‍ധിച്ചതും വീഴ്ചയ്ക്കു കാരണമായി വിലയിരുത്തപ്പെടുന്നു. ബാങ്ക്, എണ്ണ‑പ്രകൃതി വാതകം, എഫ്എംസിജി, മെറ്റൽ, ഫാർമ ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ്.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.95 ശതമാനവും ബിഎസ്ഇ സ്‍മോള്‍ക്യാപ് സൂചിക 2.79 ശതമാനവും താഴോട്ടിറങ്ങി. സോണിയുമായി നിശ്ചയിച്ചിരുന്ന ലയനം പൊളിഞ്ഞതോടെ സീ ഓഹരികള്‍ തകര്‍ന്നടിഞ്ഞു. 33 ശതമാനം ഇടിവാണ് സീ ഓഹരികള്‍ക്ക് നേരിട്ടത്. മോശം മൂന്നാപാദ പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ഓഹരി വിലയില്‍ വന്‍ തകര്‍ച്ച നേരിട്ട എച്ച്ഡിഎ‌‌‌ഫ‌്സി ഇന്നലെ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റിയിലെ ആകെ ഇടിവിൽ പകുതിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയിലൂടെയായിരുന്നു. നിഫ്റ്റിയില്‍ മീഡിയ വിഭാഗത്തിലാണ് ഏറ്റവും വലിയ ഇടിവ്. 12.87 ശതമാനം. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 3.11 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 2.87 ശതമാനവും ഇടിഞ്ഞു.

Eng­lish Sum­ma­ry: A heavy fall in the stock mar­ket; 8 lakh crore loss to investors
You may also like this video

Exit mobile version