ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ പെട്രോൾ പമ്പിൽ സ്ഥാപിക്കുകയായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് കാറിനു മുകളിലേക്ക് വീണ് സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം. തിരക്കേറിയ മാർക്കറ്റിൽ നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 48‑കാരനായ ലാൽ ബഹദൂർ യാദവാണ് മരിച്ചത്. ഇയാളുടെ വീടിന് 500 മീറ്റർ മാത്രം അകലത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ബാബുഗഞ്ചിൽ നിന്ന് പ്രതാപ്ഗഡ് നഗരത്തിലേക്ക് തന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്നു എസ്പി നേതാവ്. ഭാരത് പെട്രോളിയത്തിന്റെ ഏകദേശം 65 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ക്രെയിനിന്റെ സഹായത്തോടെ സ്ഥാപിക്കുകയായിരുന്നു. പോസ്റ്റിന് ഏകദേശം 40 ക്വിന്റൽ ഭാരമുണ്ടായിരുന്നതായാണ് അധികൃതർ പറയുന്നത്. സ്ഥാപിക്കുന്നതിനിടെ ക്രെയിനിന്റെ സ്ട്രാപ്പ് പൊട്ടി പോസ്റ്റ് താഴേക്ക് പതിച്ചു. ഇത് ചെന്നുവീണത് ഓടിക്കൊണ്ടിരിക്കുകയായിരുന്നു ലാൽ ബഹദൂർ യാദവിന്റെ കാറിലേക്കായിരുന്നു.
ഉടനെ തന്നെ ആളുകൾ ഓടിയെത്തി കാറിന്റെ വാതിൽ തുറന്ന് യാദവിനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് കരാറുകാരൻ കൂടിയാണ് മരിച്ച ലാൽ ബഹദൂർ യാദവ്. സംഭവത്തിൽ സുരക്ഷാ ക്രമീകരണങ്ങളിൽ അനാസ്ഥയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

