Site icon Janayugom Online

ഒമിക്രോണിന്റെ പുതിയ വകഭേദം ബി എ. 2.75 ഇന്ത്യയിൽ കണ്ടെത്തി; ലോകാരോഗ്യ സംഘടന

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ. 2.75 വകഭേദമാണ് കണ്ടെത്തിയത്.

ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളിൽ പുതിയ ഉപവകഭേദം കണ്ടെത്തിയതായും, ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രെയെസിസ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളിൽ 30 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ആറിൽ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്.

യൂറോപ്പിലും അമേരിക്കയിലും ബിഎ. 4,ബിഎ. 5 വകഭേദങ്ങൾ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.

ബിഎ. 2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളിൽ കൂടി ഈ ഉപവകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനിൽ മ്യൂട്ടേഷൻ സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതൽ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പഠനങ്ങൾ നടക്കുകയാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

Eng­lish summary;A new vari­ant of Omi­cron is BA. 2.75 found in India; World Health Organization

You may also like this video;

Exit mobile version