Site iconSite icon Janayugom Online

യുവാവിനെ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തിയ ഒൻപത് അംഗ സംഘത്തെ പിടികൂടി

ഗുണ്ടാ ആക്രമണതിനെതിരെ പരാതി കൊടുക്കാൻ എത്തിയ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തിയ ഒൻപത് അംഗ സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ശാസ്താംകോട്ട കോളജ് റോഡിൽ വച്ച് ഗുണ്ടാസംഘത്തെ ശാസ്താംകോട്ട പൊലീസ് വളഞ്ഞിട്ട് പിടികൂടിയത്. പടിഞ്ഞാറെ കല്ലട വിളന്തറ വലിയപാടം ഷേർലി ഭവനത്തിൽ ഷാജി ജോസഫ് (38), മഠത്തിവിളയിൽ രതീഷ് രവിദ്രൻ (27), വിപിൻ മന്ദിരം വിപിൻ വിൻസന്റ് (27), കണത്താർകുന്നം പട്ടം വയലിൽ നീലകണ്ഠൻ (26), തേവലക്കര അരിനലൂർ സ്വദേശികളായ തട്ടാരയ്യത് ജോസ് (27), പാറയിൽ വീട്ടിൽ പ്രവീൺ (അയ്യപ്പൻ 24), ചരുവിൽ പുത്തൻ വീട്ടിൽ അശ്വിൻ പ്രകാശ് 23, എഴുത്തിൽ പടിഞ്ഞാറ്റത്തിൽ അനന്തു വിനീഷ് (23), പടപ്പനാൽ നിഷാദ് മൻസിലിൽ നിഷാദ് (23) തുടങ്ങിയവരാണ് പിടിയിലായത്. 

വ്യാഴാഴ്ച വൈകിട്ടോടെ ശാസ്താംകോട്ട കോളജ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം 30ന് രാത്രിയിൽ കാരാളിമുക്ക് സ്വദേശി അഖിലിനെ കാരാളിമുക്കിൽ വച്ച് ഗുണ്ടാസംഘം ആക്രമിച്ചു. തുടർന്ന് അഖിലിന്റെ സുഹൃത്ത് കോവൂർ സ്വദേശി പ്രണവ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചതിൽ പ്രകോപിതരായ സംഘം വെള്ളിയാഴ്ച രാത്രിയിൽ പ്രണവിന്റെ വീട് ആക്രമിച്ചു. സംഭവുമായി ബന്ധപെട്ട് വ്യാഴാഴ്ച പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയ പ്രണവിനെ മാരകായുധങ്ങളുമായി സംഘം പിന്തുടരുനെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് ശാസ്താംകോട്ട കോളജ് റോഡിലേക്ക് കടന്ന സംഘത്തെ പോലീസ് വളഞ്ഞിട്ട് പിടിക്കുകയായായിരുന്നു. സി ഐ രാജേഷ്, എസ്ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമികളെ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും വടി വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും പിടി കൂടിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Exit mobile version