ആകാശമധ്യേ ഒന്നര വയസ്സുകാരന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് സിംഗപ്പൂരില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. വിമാനം പറന്നുകൊണ്ടിരിക്കെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതോടെ പൈലറ്റ് ചെന്നൈ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.
ചെന്നൈ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ തന്നെ കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതിനാൽ കുഞ്ഞിന്റെ നില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

