Site iconSite icon Janayugom Online

ശബരിമല ദ്വാരപാലക ശില്പപാളികള്‍ കടത്തിയ കേസിലും എ പത്മകുമാറിനെ പ്രതിചേര്‍ത്തു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദ്വാരപാലക ശില്പപാളികള്‍ കടത്തിയ കേസിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രതിചേര്‍ത്തു. കൊല്ലം വിജിലൻസ് കോടതിയിലാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചത്. ഈ കേസിൽ ജയിലിൽ എത്തി എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തി. ആദ്യം കട്ടിളപ്പാളി കടത്തിയ കേസിലാണ് പത്മകുമാറിനെ പ്രതിചേർത്തിരുന്നത്. 2019‑ൽ ദ്വാരപാലക ശില്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്തെന്ന കേസിലാണ് എസ്ഐടി പ്രതിചേർത്തിരിക്കുന്നത്.

രണ്ട് കേസുകളിലും പത്മകുമാറിന് പങ്കുണ്ട് എന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. സ്വർണപ്പാളികളെ ചെമ്പു പാളികൾ എന്ന് മാറ്റിയെഴുതി, വ്യാജരേഖകൾ ഉണ്ടാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിനും സഹായം നൽകിയതിനാണ് പത്മകുമാർ നേരത്തെ പ്രതിചേർക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദ്വാരപാലക ശില്പപാളികൾ കടത്തിയ കേസിലും പ്രതിചേർത്തിരിക്കുന്നത്. റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ കേസിൽകൂടി പ്രതിചേർത്തത്. പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം പത്മകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് നീട്ടിയിരുന്നു.

Exit mobile version