Site icon Janayugom Online

ഒരു നിയമനം പോലും നടക്കാതെ ഒരു റാങ്ക് ലിസ്റ്റ് അവസാനിക്കുന്നു

ranklist

5000ൽ പരം ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ള ഒരു റാങ്ക് പട്ടിക ഒരു നിയമനം പോലും നടക്കാതെ കാലഹരണപ്പെടുന്നു. കമ്പനി/ബോർഡ്/കോർപറേഷൻ ജൂനിയർ അസി. തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഒന്നാം റാങ്ക് പട്ടികയും (കാറ്റഗറി നം. 399/2017) രണ്ടാം റാങ്ക് പട്ടികയും (കാറ്റഗറി നം. 400/2017) യഥാക്രമം 2020 ജനുവരി 29നും ഫെബ്രുവരി ഒന്നിനുമാണ് പ്രസിദ്ധീകരിച്ചത്. ഒരേ പരീക്ഷയും ഒരേ കട്ട് ഓഫ് മാർക്കും ആയിരുന്നതിനാൽ രണ്ട് പട്ടികയിലും ഒരേ ഉദ്യോഗാർത്ഥികളാണ് ഇടം പിടിച്ചിട്ടുള്ളത്. 

കെഎസ്എഫ്ഇ, വൈദ്യുതി ബോർഡ് എന്നിവ ഉൾപ്പെടുന്ന ഒന്നാം പട്ടികയിൽ നിന്നും ഇതു വരെ ഏകദേശം 2978 റാങ്ക് (ഓപ്പൺ കാറ്റഗറി) വരെ ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ നൽകിയപ്പോൾ കെഎസ്ആർടിസി, വിവിധ തൊഴിലാളി ക്ഷേമ കോർപറേഷനുകൾ എന്നിവ ഉൾപ്പെടുന്ന രണ്ടാം പട്ടികയിൽ നിന്നും വെറും 900 പേർക്ക് (ഓപ്പൺ കാറ്റഗറി) മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്.
എന്നാൽ രണ്ടാം പട്ടികയിൽ നിന്നും ഒരു ഉദ്യോഗാർത്ഥി പോലും നിയമന ശുപാർശ വഴി ജോലിയിൽ പ്രവേശിച്ചില്ല. ഇതിന് കാരണം ആദ്യ പട്ടികയിലെ ആദ്യ റാങ്കുകാർക്ക് തന്നെ രണ്ടാം പട്ടികയിൽ നിന്നും നിയമന ശുപാർശ നൽകിയതാണ്. ഇതിനാല്‍ രണ്ടാം പട്ടികയിലെ 3000ൽ താഴെയുള്ള റാങ്കുകാർക്ക് അവസരം നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്. 

ഒന്നാം പട്ടികയിൽ നിന്നും നിയമനം ലഭിക്കുന്നത് പ്രയാസമാകുമെന്ന് കരുതി രണ്ടാം പട്ടികയിൽ മാത്രം ഉൾപ്പെടുത്താൻ ഓപ്ഷൻ നൽകിയ ഏതാനും ഉദ്യോഗാർത്ഥികൾ രണ്ടാം പട്ടികയിലുണ്ട്. അവരെ സംബന്ധിച്ച് ഇത് കടുത്ത നീതി നിഷേധമാണെന്ന് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
ഈ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഇതേ സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ പിഎസ്‌സിയെ സമീപിച്ചിരുന്നുവെങ്കിലും ഉദ്യോഗാർത്ഥികളുടെ ആശങ്ക പരിഹരിക്കാനോ തെറ്റ് തിരുത്താനോ പിഎസ്‌സി തയാറായില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.
ഡിസംബർ 31നാണ് ഈ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്. രണ്ട് പട്ടികകളുടെയും കാലാവധി യഥാക്രമം ആറ് മാസവും ഒരു വർഷവും നീട്ടി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. 

Eng­lish Sum­ma­ry: A rank list ends with­out a sin­gle appointment

You may also like this video

Exit mobile version