Site iconSite icon Janayugom Online

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയകേന്ദ്രം; കരുതലോടെ ചേർത്തുപിടിച്ച് കുടുംബശ്രീയുടെ ‘സ്നേഹിത’

snehithasnehitha

ഗാർഹിക പീഡനമുൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയ കേന്ദ്രമായി കുടുംബശ്രീയുടെ ‘സ്നേഹിത’ ജെൻഡർ ഹെൽപ് ഡെസ്ക്. സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര സഹായവും പിന്തുണയും ഉറപ്പാക്കുന്ന സ്നേഹിത ഇതുവരെ സാന്ത്വനവും സംരക്ഷണവും ഉറപ്പാക്കിയത് 3797 പേർക്ക്. ഇതിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ, പ്രായമായവർ, ഭിന്നശേഷിക്കാർ രോഗികൾ, സാഹചര്യം കൊണ്ട് ഒറ്റയ്ക്കായവർ എന്നിവരുമുണ്ടായിരുന്നു.
2023- 24 വർഷത്തിൽ 534 സ്ത്രീകളാണ് ഇവിടേക്ക് അഭയം തേടിയെത്തിയത്. പ്രധാന പരാതികളിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം — 542,കുട്ടികൾക്കുനേരെയുള്ള അതിക്രമം — 330 (പോക്സോ — 19,മറ്റ് കേസുകൾ — 281), മാനസിക പ്രയാസം — 272,കുടുംബപ്രശ്നം — 644,വയോജനങ്ങളുടെ പ്രശ്നം — 142 എന്നിങ്ങനെയാണ് കണക്കുകൾ. 2018 ൽ ജില്ലയിൽ പ്രവർത്തനം തുടങ്ങിയ സ്നേഹിതയിൽ ഗാർഹികപീഡനം, മാനസിക പ്രയാസം, കുട്ടികൾക്കുനേരെയുള്ള അതിക്രമം, വയോജനങ്ങളുടെ പ്രശ്നങ്ങൾ ഉൾപ്പെടെ 3500 ഓളം പരാതികൾ വേറെയും എത്തിയിരുന്നു. ഇവരിൽ സഹായം ആവശ്യമായവരെ സർക്കാർ അഭയകേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്തു. 

സ്ത്രീകൾക്കും കുട്ടികൾക്കും താത്കാലിക അഭയം, പൊലീസ് — നിയമ കൗൺസലിംഗ്, അത്യാവശ്യ സന്ദർഭങ്ങളിൽ വൈദ്യസഹായം, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് സൗജന്യ കൗൺസലിംഗ്, ഗ്രാമീണ — തീരദേശ മേഖലകളിൽ എല്ലാ മാസവും കുട്ടികൾക്കായി ക്യാമ്പ് തുടങ്ങിയ സേവനങ്ങളും സ്നേഹിത നൽകിവരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എപ്പോഴും പിന്തുണയേകുകയാണ് ലക്ഷ്യം. പരാതി പരിഹരിക്കപ്പെട്ടു കഴിഞ്ഞാലും തുടർച്ചയായി രണ്ടുവർഷത്തോളം അവരുടെ കാര്യങ്ങൾ അന്വേഷിച്ച് കൃത്യമായ ഇടപെടലുകൾ നടത്താറുണ്ടെന്നും ശേഷം ബന്ധപ്പെട്ട സിഡിഎസ് കാര്യങ്ങൾ മോണിറ്റർ ചെയ്യുമെന്നും സ്നേഹിത ജില്ലാ പ്രോഗ്രാം മാനേജർ നിഷിദ സൈബൂനി പറഞ്ഞു. 

കുടുംബശ്രീ മിഷൻ ജില്ലാ കോ ‑ഓർഡിനേറ്ററുടെ നേതൃത്വത്തിലാണ് പ്രവർത്തനം. രണ്ട് കൗൺസിലർമാർ, അഞ്ച് സർവീസ് പ്രോവൈഡർ, രണ്ട് സെക്യൂരിറ്റി, ഒരു കെയർ ടെയ്ക്കർ, ഒരു ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 11 ജീവനക്കാരാണ് സ്നേഹിതയിലുള്ളത്. സിവിൽസ്റ്റേഷൻ അനാമിക സ്ട്രീറ്റിലാണ് സ്നേഹിത പ്രവർത്തിക്കുന്നത്. സഹായങ്ങൾക്ക് വിളിക്കാം — 0495–2371100, 18004250251

Exit mobile version