Site iconSite icon Janayugom Online

ആറ് ദിവസത്തെ കാത്തിരിപ്പ്; കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സങ്കേതിനെ മരിച്ച നിലയിൽ കണ്ടെത്തി

കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സങ്കേത് ശ്രീനിവാസയ്യയെ (22) ആറ് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയ സർവ്വകലാശാലയിലെ കെമിക്കൽ ആൻഡ് ബയോമോളിക്യുലർ എൻജിനീയറിങ് വിദ്യാർത്ഥിയായ സങ്കേതിനെ ഫെബ്രുവരി 9 മുതലാണ് കാണാതാകുന്നത്. 

ലേക്ക് ആൻസ, ബെർക്കിലി ഹിൽസ് തുടങ്ങിയ മേഖലകളിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സങ്കേതിന്റെ വിയോഗം സ്ഥിരീകരിച്ച സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ്, കുടുംബത്തെ അനുശോചനം അറിയിക്കുകയും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

ക്യാമ്പസിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ് സങ്കേതിനെ അവസാനമായി കണ്ടത്. തിരച്ചിലിനിടയിൽ സങ്കേതിന്റെ ലാപ്ടോപ്പും പാസ്‌പോർട്ടും അടങ്ങിയ ബാഗ് ടിൽഡൻ റീജിയണൽ പാർക്കിന് സമീപമുള്ള ഒരു വീടിന് മുന്നിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഐഐടി മദ്രാസിലെ പൂർവ്വ വിദ്യാർത്ഥിയായ സങ്കേത്, ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടിയത്. പഠനത്തിൽ അതീവ മികവ് പുലർത്തിയിരുന്ന സങ്കേതിന്റെ മരണം ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്.

Exit mobile version