Site icon Janayugom Online

കോവിഡ് പോസിറ്റീവെന്ന് തെറ്റായ ഫലം: പ്രവാസ ജോലി സ്വപ്നങ്ങള്‍ തകര്‍ന്ന് മലയാളി യുവാവ്

കോവിഡ് മൂലം ഒരു വർഷം ജോലി നഷ്ടപ്പെട്ട് വീട്ടിൽ നിന്ന യുവാവിന് തിരികെ കുവൈറ്റിന് മടങ്ങാനുള്ള അവസരം സ്വകാര്യ ലാബിലെ ആർ ടി പി സി ആര്‍ പരിശോധനാഫലത്തിന്റെ പിഴവ് മൂലം നഷ്ടമായി. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുറിയന്നൂർ ചിറപ്പുറത്ത് ജിജോ ജേക്കബ്ബ് ജോർജിനാണ് ലാബിലെ പിഴവ് കൊണ്ട് യാത്ര മുടങ്ങിയതും വിമാനയാത്രക്കൂലി പൂർണ്ണമായി നഷ്ടപ്പെട്ടതും.

ശനിയാഴ്ച്ച ഇത്തിഹാദ് എയർവേയ്സിൽ പോകാനായി ടിക്കറ്റ് എടുത്ത ശേഷം 16 ന് എറണാകുളം രവിപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ലാബോറട്ടറിയുടെ തിരുവല്ലാ ശാഖയിൽ ആർ ടി പി സി ആർ പരിശോധന നടത്തി. 17 ന് വൈകിട്ട് 3.23 ന് ലഭിച്ച രിപ്പോർട്ടിൽ ജിജോവിന് കോവിസ് പോസിറ്റീവ് എന്ന് ഫലം വന്നു. എട്ടുമാസം ഗർഭിണിയായ ഭാര്യയും ജിജോയുടെ മാതാപിതാക്കളും ഭാര്യാ മാതാപിതാക്കളും ഇയാളുടെ 98 വയസ് പ്രായമെത്തിയ മുത്തശ്ശിയുമെല്ലാം രോഗ ഭീതിയിലാവുകയും വിമാന ടിക്കറ്റിന്റെ പണം തിരികെ ലഭിക്കാതാകുകയും ചെയ്തു. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ജിജോയ്ക്ക് പ്രകടമാകാതിരുന്നതിനെ തുടർന്ന് തിരുവല്ലായിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തി ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയനായി. അവർ വീണ്ടും മറ്റൊരു സ്വകാര്യ ലാബിൽ പരിശോധന നടത്താൻ നിർദ്ദേശിച്ചു. അവിടെ നടത്തിയ പരിശോധനയുടെ റിസൽട്ട് ശനിയാഴ്ച്ച പുലർച്ചെ 2.30 ന് ലഭ്യമായി.

ഫലം നെഗറ്റീവ് ആയിരുന്നു. ഒരു വർഷമായി ജോലിയില്ലാതെ നാട്ടിൽ നിന്ന ഇയാൾക്ക് ബാങ്ക് ലോൺ അടക്കം നിരവധി ബാധ്യതകൾ ഉണ്ട്. പരിശോധനാ പിഴവു കൊണ്ട് ജോലി സമ്പാദനത്തിനു വേണ്ടി വിദേശത്തേക്ക് പോകാൻ കഴിയാതെ പോയതിനെ തുടർന്ന് തെറ്റായ പരിശോധനാ ഫലം നൽകിയ സ്വകാര്യ ലാബിനെതിരെ ഉപഭോക്തൃ കോടതിയെ തിങ്കളാഴ്ച്ച സമീപിക്കുമെന്ന് ജിജോ ജേക്കബ് ജോർജ് പറഞ്ഞു.

Eng­lish Sum­ma­ry: A test error in the lab led to the young man’s over­seas work

You may like this video also

Exit mobile version