Site icon Janayugom Online

പശുക്കടത്ത് ആരോപിച്ച് ഗോത്രയുവാവിനെ വിവസ്ത്രനാക്കി, തലകീഴായി കെട്ടിത്തൂക്കി, മര്‍ദ്ദിച്ചു, വീഡിയോ

മോഡിയുടെ ആദിവാസി സ്നേഹം പൊള്ളത്തരമാണെന്ന് തെളിയിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടുകൂടി പുറത്ത്. മധ്യപ്രദേശിലെ ബേട്ടൂലിൽ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി, തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. പ്രദേശത്ത് ചായക്കട നടത്തിവരുന്ന ആദിവാസി യുവാവാണ് മര്‍ദനത്തിനിരയായത്. പശുക്കടത്ത് ആരോപിച്ചാണ് സംഘം യുവാവിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. പ്രതികളിലൊരാള്‍ യുവാവിനെ സൊഹറാബിന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും പിന്നീട് നഗ്നനാക്കി മര്‍ദിക്കുകയുമായിരുന്നു.

ചായക്കട നടത്തണമെങ്കില്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് തലകീഴായി കെട്ടിയിട്ട് ബെല്‍റ്റ് കൊണ്ട് മര്‍ദിക്കുകയായിരുന്നെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭയപ്പെട്ടാണ് പരാതി നല്‍കാതിരുന്നതെന്നും യുവാവ് പറഞ്ഞു. 

കഴിഞ്ഞ നവംബറില്‍ നടന്ന ആക്രമണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയില്‍ പ്രതികളിലൊരാളായ സൊഹറാബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മറ്റ് പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഈയാഴ്ച ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ജില്ലയില്‍ നേരത്തെയും സമാന സംഭവമുണ്ടായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കഴിഞ്ഞയാഴ്ച ഗോത്രയുവാവിനെ പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദിച്ചത്.

ഗോത്രജനത രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗോത്രവിഭാഗത്തിനുനേരെ അതിക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. അതേസമയം, വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനുശേഷമാണ് പൊലീസ് കേസില്‍ നടപടിയെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: A trib­al youth was stripped, hanged upside down and beat­en up on charges of cow smuggling

You may also like this video

Exit mobile version