Site iconSite icon Janayugom Online

യുവാക്കളെ കെട്ടിത്തൂക്കി ക്രൂരമായി മർദിച്ച യുവദമ്പതികൾ അറസ്റ്റിൽ

വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാക്കളെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ കോയിപ്പുറം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവര്‍ അറസ്റ്റില്‍. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ഇവരുടെ ക്രൂരമര്‍ദനത്തിന് ഇരകളായത്. ദമ്പതികൾ മനോവൈകൃതങ്ങള്‍ക്കടിമകളാണെന്ന് പൊലീസ് പറയുന്നു.
ജയേഷിന്റെ കൂടെ ജോലിചെയ്തിരുന്ന റാന്നി സ്വദേശിയായ യുവാവുമായും, ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ യുവാവുമായും രശ്മി അടുപ്പത്തിലായിരുന്നു. ഈ വിവരം ജയേഷ് അറിഞ്ഞിരുന്നു. ഈ ബന്ധത്തെ ചൊല്ലി ജയേഷും രശ്മിയുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനു പ്രതികാരം തീര്‍ക്കുന്നതിനാണ് കഴിഞ്ഞ തിരുവോണ ദിവസം റാന്നി സ്വദേശിയെ രശ്മി ചരല്‍ക്കുന്നിലെ വീട്ടിലേക്ക് ജയേഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ക്ഷണിക്കുന്നത്.
കോഴഞ്ചേരി മാരാമൺ ജങ്ഷനിൽ എത്തിയ യുവാവിനെ ജയേഷ് ബൈക്കില്‍ വീട്ടിലെത്തിച്ചശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് രംഗങ്ങൾ ജയേഷ് മൊബൈലിൽ ചിത്രീകരിച്ചു. തുടര്‍ന്ന് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. ജനനേന്ദ്രിയത്തിൽ മുളക് സ്പ്രേ അടിച്ചു. ജനനേന്ദ്രിയ ചര്‍മ്മത്തില്‍ 24 സ്റ്റേപ്ലർ പിന്നുകളും അടിച്ചു. നഖത്തില്‍ മൊട്ടുസൂചി കയറ്റി നഖവും പിഴുതെടുത്തു. ഈ വൈകൃത രംഗങ്ങളെല്ലാം ഫോണില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ കിട്ടിയെന്ന് ബോധ്യമായ ശേഷം പണവും ഫോണും അപഹരിച്ച ശേഷം ഇവര്‍ യുവാവിനെ റോഡിൽ ഉപേക്ഷിച്ചു. ആരെങ്കിലും ചോദിച്ചാല്‍ അപകടത്തില്‍പെട്ടതാണെന്ന് പറയണമെന്നും മര്‍ദന വിവരം പുറത്തുപറഞ്ഞാല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിടുകയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. റോഡില്‍ അവശനിലയില്‍ കണ്ട യുവാവിനെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്.
ഈ മാസം ഒന്നിനാണ് ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ 19കാരനെ രശ്മി വീട്ടിലേക്ക് ക്ഷണിച്ചത്. തിരുവല്ലയിൽ എത്തിയ യുവാവിനെ ജയേഷ് വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. വീട്ടിലെത്തിച്ച് അതിക്രൂരമായി മർദിച്ചു. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. കൈകൂട്ടി കെട്ടി വീടിന്റെ കഴുക്കോലിൽ കെട്ടിത്തൂക്കുകയും സൈക്കിൾ ചെയിൻ കൊണ്ട് ഇടിയ്ക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന 20, 000 രൂപയും അപഹരിച്ചു. പിന്നീട് വാഹനത്തിൽ കയറ്റി വഴിയിൽ ഇറക്കിവിട്ടു. റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയതില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
നാണക്കേട് ഭയന്നാണ് വിവരം യുവാവ് പുറത്തുപറയാത്തതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍തന്നെ പ്രതികളെ ചരല്‍ക്കുന്നിലളള വീട്ടില്‍നിന്നും അറസ്റ്റുചെയ്യുകയായിരുന്നു. കേസുകളിലെ സമഗ്രമായ അന്വേഷണത്തിനായി തിരുവല്ല ഡിവൈഎസ്‌പി നന്ദകുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവായിട്ടുണ്ട്. പ്രതികൾ ഇത്തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സമഗ്രമായ ശാസ്ത്രീയ അന്വേഷണങ്ങൾ നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Exit mobile version