കുന്നംകുളം ചൊവ്വന്നൂരിൽ കൊന്ന് കത്തിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി 30 വയസ്സുകാരനായ ശിവയാണെന്ന് പൊലീസ് വ്യക്തമാക്കി. കുറേക്കാലമായി ഇയാൾ പെരുമ്പിലാവ് ആൽത്തറയിലാണ് താമസിച്ചിരുന്നത്. ശിവ ഭാര്യയുടെ പേര് നെഞ്ചിൽ പച്ച കുത്തിയിരുന്നതാണ് ആളെ തിരിച്ചറിയാനുള്ള സൂചന നൽകിയത്. കുടുംബത്തെ കണ്ടെത്തി ആളെ തിരിച്ചറിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ചൊവ്വന്നൂർ സ്വദേശി സണ്ണിയാണ് കൊലപാതകം നടത്തിയത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം.
ചൊവ്വന്നൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് പുക വരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് മുറിയില്‍ മൃതദേഹം കണ്ടത്. മുറി പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറി വാടകയ്ക്കെടുത്ത സണ്ണി ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് സണ്ണിയെ പൊലീസ് പിടികൂടിയിരുന്നു. തൃശൂരിലെ വസ്ത്ര വിൽപനശാലയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് സണ്ണി. മറ്റ് രണ്ട് കൊലപാതകക്കേസുകളിലും പ്രതിയാണ്.

