ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് പാര്‍ട്ടി വക്താവ് അനുരാഗ് ദണ്ഡ പറഞ്ഞു. മോഡിക്ക് രാഷ്ട്രീയ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയൂവെന്നും അനുരാഗ് ദണ്ഡ പറഞ്ഞു. “ഗാന്ധി കുടുംബത്തെ ജയിലിൽ പോകുന്നതിൽ നിന്നും മോദി രക്ഷിക്കുന്നു. സാധാരണക്കാരായ ജനങ്ങൾക്ക് സ്കൂളുകൾ, ആശുപത്രികൾ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഇരുകൂട്ടർക്കും താൽപ്പര്യമില്ല,” അദ്ദേഹം എക്‌സില്‍ കുറിച്ചു. ബിഹാർ അടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാർട്ടി തീരുമാനം.
ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണയെന്ന് ആരോപണം

